
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പഞ്ചാബിൽ 37 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശനം നടത്തി. പ്രളയം ദുരന്തം വിതച്ച സംസ്ഥാനത്തിന് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി. ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന ആറു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിലെ ത്സലം നദിയിൽ ബണ്ടിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് മൂന്നു ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. യമുനാ നദിയിലെ ജലനിരപ്പും അപകടനിലയ്ക്കും മുകളിൽ തുടരുകയാണ്. സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് പതിനായിരത്തിലധികം ആളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഹിമാചൽ പ്രദേശിലും പഞ്ചാബിലും കനത്ത മഴയെ തുടർന്ന് ഈ മാസം ഏഴ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam