
ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തകർന്ന് വീണ് 19കാരന് ദാരുണാന്ത്യം. കേക്ക് നിർമ്മാണ ഫാക്ടറിയിൽ നിർമ്മാണ സാമഗ്രഹികൾ കെട്ടിടത്തിന്റെ പല നിലകളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ് 19കാരന്റ മുകളിലേക്ക് തകർന്ന് വീണാണ് സംഭവം. ബെംഗളൂരുവിലെ ചിക്കജാലയിലെ ജസ്റ്റ് ബേക്ക് ബിന്ദു റസീപ്പീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേക്ക് നിർമ്മാണ് ഫാക്ടറിയിലാണ് സംഭവം. സംഭവത്തിൽ സ്ഥാപന ഉടമയും ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനവും ഫാക്ടറി ഇൻ ചാർജിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആചാര്യ ലേ ഔട്ടിലെ ഭോപേന്ദ്ര ചൗധരിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ചിക്കജാല പൊലീസാണ് കേസ് എടുത്തിട്ടുള്ളത്. 19കാരന്റെ അടുത്ത ബന്ധു കഴിഞ്ഞ 9 വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇയാളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മൂന്ന് നിലയുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു 19കാരൻ ജോലി ചെയ്തിരുന്നത്. കേക്ക് നിർമ്മാണ സാമഗ്രഹികൾ മൂന്നാം നിലയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഹൈഡ്രോളിക് ലിഫ്റ്റ് പെട്ടന്ന് തകരുകയായിരുന്നു.
ഇതോടെ രണ്ടാം നിലയിൽ നിന്ന് നിലത്തേക്ക് വീണ 19കാരന്റെ മുകളിലേക്ക് ലിഫ്റ്റ് വീണ് തലയിൽ ഗുരുതര പരിക്കേൽക്കുകയും രക്തസ്രാവം നേരിടുകയും ആയിരുന്നു. തകർന്ന ലിഫ്റ്റിന് അടിയിൽ നിന്ന് 19കാരനെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച നിലയിലാണ് 19കാരനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. രണ്ട് മാസം മുൻപാണ് 19കാരൻ കേക്ക് ഫാക്ടറിയിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. ബന്ധുവായിരുന്നു 19കാരന് ഇവിടെ ജോലി വാങ്ങി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം