
ദില്ലി: രൻവീ സിങ്ങിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളറിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ കുടുംബം. 23-ാം പിറന്നാൾ ദിനത്തിൽ പക്ഷെ, കുടുംബത്തെ തേടിയെത്തിയത് ദു:ഖവാർത്തയായിരുന്നു. മധ്യപ്രദേശുകാരനായ കരൻവീർ സിങ് കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.
കൻവീറിന്റെ വിളിക്കായുള്ള കാത്തിരിപ്പിനൊടുവിൽ കുടുംബത്തിന് അദ്ദേഹത്തിന്റെ മേധാവിയിൽ നിന്ന് സന്ദേശമെത്തി. ഷോപ്പിയാനിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൻവീർ സിങ് വീരമൃത്യു വരിച്ചുവെന്ന് സൈനിക ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിച്ചു.
മകന്റെ വീരമൃത്യുവിൽ അഭിമാനിക്കുന്നുവെന്നായിരുന്നു പിതാവും മുൻ സൈനികനുമായ രവി സിങ്ങിന്റെ പ്രതികരണം. ഒരു മുൻ സൈനികനെന്ന നിലയിൽ ആ വാർത്ത താങ്ങാൻ എനിക്ക് കഴിയുമായിരുന്നു പക്ഷെ, അമ്മയ്ക്ക് അത് കഴിഞ്ഞില്ല. 2017-ലാണ് രാജ്പുത്ത് റെജിമെന്റിൽ കൻവീർ സേവനം ആരംഭിച്ചത്. അന്നു മുതൽ ഭീകരവാദികളെ ഇല്ലാതാക്കാൻ സുപ്രധാന പങ്കുവഹിച്ച എന്റെ മകനെയോർത്ത് ഞാൻ അഭിമാനിക്കുന്നു. പിറന്നാൾ ദിനത്തിൽ മകൻ വിടവാങ്ങിയെന്നത് കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. ആശംസകൾ പറയാൻ ഒരുങ്ങിയിരിക്കുകയായിരുന്നു എല്ലാവരും- രവി സിങ് പറഞ്ഞു.
ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ ഷോപ്പിയാന് സമീപമുള്ള കുൽഗാം ജല്ലയിലും രണ്ട് ഭീകരരെ ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന വധിച്ചു. മധ്യ പ്രദേശിലെ ഭോപ്പാലിൽ നിന്നും 400 കിലോമീറ്റർ അകലെയാണ് കൻവീറിന്‍റെ ജന്മസ്ഥലം. കൻവീർ സിങ്ങിന്‍റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam