
ദില്ലി: മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി.
ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും ഡി.കെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. ആദ്യഘട്ടത്തിൽ 4 ഉപമുഖ്യമന്ത്രിമാർ വരെ ഹൈക്കമാൻഡ് ആലോചിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിൽ നിന്നും പിന്മാറിയ മട്ടാണ്. തന്റെ അടുത്ത അനുയായി പരമേശ്വരയ്ക്കായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയെ വേണ്ട എന്ന നിലപാടിൽ ഡികെയും നിൽക്കുമ്പോൾ ധർമ്മസങ്കടത്തിലാണ് ഹൈക്കമാൻഡ്. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളെയും നാളെ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ഡികെശിക്കൊപ്പം ആരെല്ലാമാണ് മന്ത്രിമാരായി ചുമതല ഏൽക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളിൽ എല്ലാം നാളെ വൈകിട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിലാണ് ജൂൺ മൂന്നിന് നിശ്ചയിച്ച സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഡി കെയോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചത്.
ഡി.കെ ചുമതല ഏൽക്കുന്നത് പ്രവർത്തകർക്ക് ആഘോഷിക്കാൻ വക നൽകുന്നതാണെങ്കിലും സിദ്ധരാമയ്യ സ്ഥാനമൊഴിയുന്ന സാഹചര്യം കൂടി കണക്കിലെടുക്കണം എന്നാണ് ഹൈമാന്റിന്റെ നിർദ്ദേശം. ഇതിനോടകം തന്നെ അതൃപ്തി പരസ്യമാക്കിയിട്ടുള്ള സമുദായ സംഘടനകളെ കൂടുതൽ പ്രകോപിപ്പിക്കരുത് എന്നാണ് നിർദേശം. ഇതിന് പിന്നാലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കൂട്ടത്തോടെ ബംഗളൂരുവിലേക്ക് എത്തരുതെന്ന് അണികൾക്ക് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. 600 ഓളം പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ലോക്ഭവനിൽ സത്യപ്രതിജ്ഞ നടത്തുന്നത് ആളുകളുടെ പങ്കാളിത്തം കുറയ്ക്കാൻ വേണ്ടി കൂടി ലക്ഷ്യമിട്ടാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിനുള്ള ഒരുക്കങ്ങൾ ലോക് ഭവനിൽ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam