
അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പഞ്ചാബ് പൊലീസിന് ഇന്‍റലിജന്‍സ് വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചോദിച്ചു.
അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് - എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും. സംസ്ഥാനത്തെ ബാക്കിയിടങ്ങളില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്ന് ഉച്ചയോടെ നീക്കുമെന്നും സർക്കാർ വ്യക്തമാക്കി.