
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. രാഹുൽ ചെയ്തത് ഗുരുതര കുറ്റം തന്നെയെന്ന് ഹൈക്കോടതി വിലയിരുത്തി. ഗുജറാത്ത് ഹൈക്കോടതി വിധി പകർപ്പിന്‍റെ പൂർണരൂപം പുറത്ത്. പാർലമെന്‍റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാർട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്. ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനിൽക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനൽ കേസുകളുണ്ട്. രാഷ്ട്രീയത്തിൽ സംശുദ്ധി അത്യന്താപേക്ഷിതമാണ്. ജനപ്രതിനിധിക്ക് കളങ്കിത ചരിത്രമുണ്ടാവരുത്. രാഹുൽ കുറ്റം ആവർത്തിക്കുന്നുവെന്നും വിധിയിൽ പറയുന്നു.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരിക്കുന്നത്. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും കോടതി നിരീക്ഷിച്ചു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.
'കളളന്മാര്‍ക്കെല്ലാം പേര് മോദി' പരാമര്‍ശം; കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം
മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ, ജാമ്യം അനുവദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam