
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ ചായവില്പനക്കാരൻ ബിജെപിയുടെ നിയമസഭാ സ്ഥാനാർത്ഥി. ഷിംല അർബൻ സീറ്റിൽ നാല് തവണ മത്സരിച്ച ബിജെപി മന്ത്രി സുരേഷ് ഭരദ്വാജിനെ മാറ്റിയാണ്, ചായക്കട നടത്തുന്ന സഞ്ജയ് സൂദിന് പാർട്ടി അവസരം നൽകിയിരിക്കുന്നത്. സുരേഷ് ഭരദ്വാജിനെ ഇക്കുറി കസുമപ്തിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
"ഷിംല അർബൻ പോലുള്ള ഹോട്ട് സീറ്റിൽ ബിജെപി എന്നെ സ്ഥാനാർത്ഥിയാക്കിയതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്നെപ്പോലുള്ള ഒരു ചെറിയ തൊഴിലാളിക്ക് ഇത് വലിയ ബഹുമതിയായതിനാൽ ഞാൻ ഏഴാം സ്വർഗ്ഗത്തിലാണ്. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നത് നല്ല തീരുമാനമാണെന്ന് ഞാൻ പറയും." സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സഞ്ജയ് സൂദ് പ്രതികരിച്ചു. താൻ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് സൂദ് പറഞ്ഞു. മുമ്പ് ബസ്റ്റാൻഡിൽ പത്രക്കച്ചവടം നടത്തിവരികയായിരുന്നു. 1991 മുതലാണ് ചായക്കട തുടങ്ങിയത്. ദരിദ്രകുടുംബത്തിൽ നിന്നുള്ള ആളായിട്ടും തന്റെ ഹൃദയത്തിൽ സേവനബോധം നിറഞ്ഞുനിന്നിരുന്നെന്നും അങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയതെന്നും സൂദ് പറഞ്ഞു.
തന്റെ വിദ്യാഭ്യാസ-സാംസ്കാരിക പഠനത്തിന് സഹായിച്ചത് ആർഎസ്എസ് ആണ്. പത്രങ്ങൾ വിൽക്കുന്നത് തന്റെ കോളേജ് ഫീസ് അടക്കാൻ സഹായിച്ചെന്നും ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച സമയമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ് ഷിംല മണ്ഡൽ അർബന്റെ ജനറൽ സെക്രട്ടറിയായിരുന്നു താനെന്ന് സൂദ് പറഞ്ഞു. പിന്നീട് പാർട്ടിയുടെ ജില്ലയുടെ മീഡിയ ഇൻചാർജും ആയി.
എന്നാൽ, തനിക്ക് സീറ്റ് മാറി നൽകിയതിൽ ആശ്ചര്യമുണ്ടെന്ന് സുരേഷ് ഭരദ്വാജ് പ്രതികരിച്ചു. "ഹിമാചൽ പ്രദേശിൽ, ഒരു സീറ്റ് മാറ്റി മറ്റൊരു സീറ്റിൽ മത്സരിക്കുന്ന പതിവില്ല, തീർച്ചയായും ഇത് വിചിത്രമാണ്." അദ്ദേഹം പറഞ്ഞു. എവിടെയെങ്കിലും ചെറിയ മാറ്റം വരുത്തേണ്ടി വന്നാലും ഖേദിക്കേണ്ടിവരുന്ന അവസ്ഥ ഹിമാചലിലുണ്ട്. എന്നാൽ പാർട്ടിയുടെ തീരുമാനമായതിനാൽ അംഗീകരിക്കുന്നു എന്നും സുരേഷ് ഭരദ്വാജ് പറഞ്ഞു.
Read Also; എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും; പ്രഖ്യാപിച്ച് ഉത്തർപ്രദേശ്