
ചണ്ഡീഗഢ്: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
റോഹ്തക് - ദില്ലി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി. സംഭവത്തിഷ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. സി സി ടി വി കേന്ദ്രകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
5 വയസുകാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, മൃതദേഹ ഭാഗങ്ങൾ കൃഷിസ്ഥലത്ത് കണ്ടെടുത്തു; 3 പേർ പിടിയിൽ
അതിനിടെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു എന്നതാണ്. ഫെബ്രുവരി 25 ന് കുട്ടിയെ കാണാനില്ല എന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കൃഷിസ്ഥലത്തു നിന്നും കണ്ടെത്തിയത്. പിന്നീട് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം