വിട, ജയ്‍പാൽ റെഡ്ഡി! വിങ്ങിപ്പൊട്ടി വെങ്കയ്യ നായിഡു, ശവമഞ്ചം ചുമന്ന് കർണാടക മുൻ സ്പീക്കർ

By Web TeamFirst Published Jul 29, 2019, 5:56 PM IST
Highlights

പാർലമെന്‍റിൽ ജയ്‍പാൽ റെഡ്ഡിക്ക് അന്തിമോപചാരം അർപ്പിച്ചുള്ള സന്ദേശം വായിച്ച ശേഷം ഉപരാഷ്ട്രപതി കണ്ണുകൾ തുടയ്ക്കുന്നത് കാണാമായിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം കർണാടക സ്പീക്കർ പോയത്, റെഡ്ഡിയുടെ അവസാനച്ചടങ്ങുകൾക്കാണ്. 

ദില്ലി, ബെംഗളുരു: കക്ഷിരാഷ്ട്രീയഭേദമന്യേ, രാഷ്ട്രീയലോകം സ്നേഹിച്ചിരുന്നു കോൺഗ്രസ് നേതാവായിരുന്ന ജയ്‍പാൽ റെഡ്ഡിയെ. ഭരണരംഗത്ത് മികച്ച വൈദഗ്ധ്യം കാഴ്ച വച്ച, മികച്ച വാഗ്മിയായിരുന്ന, രാഷ്ട്രതന്ത്രജ്ഞന് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രീയ വൈരം മറന്ന് എത്തിയത് നിരവധി നേതാക്കളാണ്. 

പാർലമെന്‍റിൽ പാർലമെന്‍റിൽ ജയ്‍പാൽ റെഡ്ഡിക്ക് അന്തിമോപചാരം അർപ്പിച്ച് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ വെങ്കയ്യ നായിഡു വായിച്ച സന്ദേശം വികാരനിർഭരമായിരുന്നു. സന്ദേശം വായിക്കവേ, പലപ്പോഴും വെങ്കയ്യ നായിഡുവിന് തൊണ്ടയിടറി. വാക്കുകൾ മുറിഞ്ഞു. 

ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ പഴയ സുഹൃത്തിനെയാണ് നഷ്ടമാകുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ''മികച്ച വാഗ്മിയും, പരിണതപ്രജ്ഞനായ ഭരണതന്ത്രജ്ഞനു''മായിരുന്നു ജയ്‍പാൽ റെഡ്ഡിയെന്ന് നായിഡു പറഞ്ഞു.

''1970-കളിൽ താൻ ആന്ധ്രാ നിയമസഭയിൽ റെഡ്ഡിയ്ക്ക് ഒപ്പം രണ്ട് തവണ ജോലി ചെയ്തിട്ടുണ്ട്. ഒരേ ബഞ്ചിലായിരുന്നു രണ്ട് പേരും ഇരുന്നിരുന്നത്. രാവിലെ ഏഴ് മണിക്ക് ഒന്നിച്ചാണ് പ്രാതൽ കഴിക്കാൻ ഞങ്ങൾ രണ്ട് പേരും വരാറ്. നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളും, പൊതു രാഷ്ട്രീയ വിഷയങ്ങളും ഞങ്ങൾ അന്ന് ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു. വെവ്വേറെ വഴിയിലായിരുന്നെങ്കിലും ജനങ്ങൾക്ക് വേണ്ടി അദ്ദേഹം എന്നും നിലകൊണ്ടു'', നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ സൗഹൃദത്തെക്കുറിച്ച് വെങ്കയ്യ ഓർക്കുന്നതിങ്ങനെ. 

അതേസമയം, ആന്ധ്രയിൽ വച്ച് നടന്ന റെഡ്ഡിയുടെ സംസ്കാരച്ചടങ്ങുകൾക്ക് മുമ്പ്, അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ചുമന്നവരിൽ കർണാടക മുൻസ്പീക്കർ കെ ആർ രമേഷ് കുമാറുമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കെ ആർ രമേഷ് കുമാർ എത്തിയത്, റെഡ്ഡിയുടെ അവസാനച്ചടങ്ങുകൾക്കാണ്. 

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഞായറാഴ്ച പുലർച്ചെയാണ് ജയ്‍പാൽ റെഡ്ഡി അന്തരിച്ചത്. 77 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

click me!