വൈഎസ്ആർ കോൺഗ്രസിന്‍റെ ആക്രമണത്തിന് ഇരയായവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്‍റെയും മകന്‍ നരാ ലോകേഷിന്‍റെയും വീട്ടുതടങ്കല്‍ അവസാനിച്ചു. ചന്ദ്രബാബു നായിഡു ഗുണ്ടൂരിലെ പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ കണ്ടു. വൈഎസ്ആർ കോൺഗ്രസിന്‍റെ ആക്രമണത്തിന് ഇരയായവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച നായിഡു ആത്മാക്കൂർ ഗ്രാമത്തിലേക്കുള്ള റാലി അടുത്തയാഴ്ചയിലേക്ക് മാറ്റി.
വൈഎസ്ആർ കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇന്നലെ ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കുന്നത്. ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിലെ വീട്ടിൽ തടങ്കലിൽ ആയി. അമരാവതിയിലെ ചന്ദ്രബാബു നായിഡുവിന്‍റെ വീട്ടിലെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടുകയും ചെയ്തിരുന്നു.