
ദില്ലി: ദില്ലി ബജറ്റ് അവതരണത്തിന് കേന്ദ്രസർക്കാർ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി ദില്ലി സർക്കാരിനെ അറിയിച്ചു. ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റ് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അവതരിപ്പിക്കാന്‍ ദില്ലി സർക്കാരിന് കഴിഞ്ഞിരുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും മാറ്റി വെച്ച തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ഇതില്‍ ദില്ലി സർക്കാർ വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. വിഷയത്തില്‍ കേന്ദ്ര സർക്കാരിന്‍റേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.
ദില്ലിയില്‍ ഇന്ന് ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ ധനമന്ത്രി ഇത് ഭരണഘടനവിരുദ്ധമെന്നും ആരോപിച്ചിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് താരതമ്യേന കുറഞ്ഞ തുകയും പരസ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടിയ തുകയും ബജറ്റില്‍ നീക്കിവെച്ചതാണ് കേന്ദ്രം ചോദ്യം ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിച്ച് ബജറ്റ് വീണ്ടും കേന്ദ്രത്തിന് അയക്കണമെന്ന് ലെഫ്. ഗവർണർ ആവശ്യപ്പെട്ടതാണ് അവതരണം മുടങ്ങാൻ കാരണമായത്.
എന്നാല്‍ 22,000 കോടി അടിസ്ഥാനവികസനത്തിനും 550 കോടി പരസ്യത്തിനുമാണ് നീക്കിവെച്ചതെന്നും അതില്‍ അസ്വഭാവികമല്ലെന്നുമാണ് എഎപിയുടെ വിശദീകരണം. 75 വർഷത്തെ രാജ്യ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബജറ്റ് അവതരണം ഇത്തരത്തില്‍ മുടങ്ങുന്ന സംഭവം ഉണ്ടാകുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുറ്റപ്പെടുത്തി. ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യർത്ഥിച്ച് ദില്ലി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും നല്‍കി. പിന്നാലെ ബജറ്റ് അവതരണത്തിന് കേന്ദ്രം അനുമതി നൽകുകയായിരുന്നു.