
ദില്ലി: റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ നിർണ്ണായകമായ ഒഴിപ്പിക്കലാണ് സുമിയിൽ നടക്കുന്നതെന്ന് ദില്ലിയിലെ കേരളാ സർക്കാർ പ്രതിനിധി വേണു രാജാമണി. സുമിയിൽ സംഘമായി താമസിക്കുന്ന മലയാളികളുടെ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സുമിയിൽ നിന്നും റഷ്യൻ ബോർഡറിലേക്കും പോകാൻ വഴിയുണ്ട്. ഏത് വഴിയിലൂടെയാണ് വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അധികൃതർക്കാണ് അറിയുക. ഇവർ ഏത് അതിർത്തിയിൽ എത്തുന്നു എന്നത് അനുസരിച്ചാകും നാട്ടിലേക്ക് വരുന്നതിനുള്ള സൗകര്യം ഒരുക്കുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
റഷ്യ വെടിനിർത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യക്ക് രക്ഷാദൗത്യത്തിന് വീണ്ടും വഴി തുറന്നിരിക്കുകയാണ്. ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. മലയാളികൾ അടക്കം 600 ലേറെ വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാർത്ഥികളോട് യാത്രയ്ക്ക് തയ്യാറായിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിർത്തൽ ഫലപ്രദമായാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷാ മാർഗം ഒരുങ്ങും.
പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികൾ ഒരുക്കി പുറത്തേക്ക് പോകാൻ അനുവദിക്കുമെന്നാണ് റഷ്യൻ സൈന്യത്തിന്റെ പ്രഖ്യാപനം. കീവ് , കാർകീവ്, സുമി,മരിയോപോൾ നഗരങ്ങളിൽ ആണ് വെടി നിർത്തൽ. പരിമിതമായ വെടിനിർത്തൽ ആയിരിക്കുമെന്നും സാധാരണക്കാർക്ക് രക്ഷപെടാൻ ഒരവസരം കൂടി റഷ്യ നൽകുകയാണെന്നുമാണ് റഷ്യൻ സൈനിക വക്താവ് അറിയിച്ചത്.
പുടിൻ, സെലന്‍സ്കി; അനുനയിപ്പിക്കാൻ മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്‍റുമായി ചർച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ പിന്തുണ തേടിയാണ് ചർച്ച. യുക്രൈൻ പ്രസിഡന്‍റുമായി സംസാരിച്ച മോദി സുമിയിലെ രക്ഷാദൗത്യത്തിന് സഹകരണം അഭ്യര്‍ത്ഥിച്ചു. യുക്രൈനും റഷ്യയുമായി നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിക്കുകയും ചെയ്തു.
യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യയും.
യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ പോളണ്ടിലെത്തിച്ചു, ഇന്ന് നാട്ടിലേക്ക്
യുക്രൈനിലെ (Ukraine)കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി (Indian Students) ഹർജോത് സിങ്ങിനെ (Harjot Singh) പോളണ്ടിലേക്ക് എത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിലാണ് ഹർജോതിനെ പോളണ്ടിലേക്ക് എത്തിച്ചത്. വ്യോമസേന വിമാനത്തിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. റഷ്യൻ അധിനിവേശം ആരംഭിച്ച യുക്രൈനിലെ കീവില്‍ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam