
ചെന്നൈ: ഓൺലൈൻ ഗെയിം കമ്പനികൾക്ക് തിരിച്ചടി. തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തമിഴ്നാട് നിയമത്തിനെതിരെ ഓണ്‍ലൈൻ ഗെയിം കമ്പനികള്‍ നൽകിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗിൻ പാടില്ലെന്നും കെവൈസി നിർബന്ധം ആക്കിയതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
പൊതുജനാരോഗ്യം സർക്കാരിന് കണക്കിലെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. പണം വച്ചുള്ള റമ്മി അടക്കം ഓൺലൈൻ കുരുക്കിൽ പെട്ട് ആത്മഹത്യകൾ വർധിച്ചത്തോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് വിവാദമായിരുന്നു. ഓൺലൈൻ കളികൾ മാത്രം രാത്രി നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കമ്പനികളുടെ വാദം. വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സർക്കാർ വളർത്തച്ഛൻ ആകരുതെന്നും കമ്പനികൾ വാദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam