
ആഗ്ര:44 കാരനായ ഭർത്താവിനെ കാണാതായിട്ട് 45 ദിവസം. എവിടെയോ പോയതാണെന്നും വൈകാതെ എത്തുമെന്നും ഭാര്യയുടെ പ്രതികരണം. 44കാരന്റെ സഹോദരന് തോന്നിയ സംശയത്തിൽ തെളിഞ്ഞത് ക്രൂരമായ കൊലപാതകം. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിലെ ശുചിമുറിയിൽ കുഴിച്ച് മൂടിയത്. 44കാരന്റെ വീട് പരിശോധിച്ചപ്പോൾ ശുചിമുറിയുടെ തറ പുതിയതായി ടൈൽ പതിപ്പിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഭാര്യ പരസ്പര വിരുദ്ധമായി മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. 44കാരനായ സുരേന്ദ്ര കുമാർ ശർമയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകൾക്ക് മുൻപ് തന്നെ ഭർത്താവിനെ കൊലപ്പെടുത്താൻ ഉറപ്പിച്ചിരുന്നതായും ഇതിനായി ശുചിമുറി ടൈൽ ഇടാനായി ജോലിക്കാരെയും ഏർപ്പെടുത്തിയിരുന്നു. സുരേന്ദ്ര കുമാർ ശർമ പതിവായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നാണ് 44 കാരന്റെ സഹോദരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സുരേന്ദ്ര കുമാർ ശർമയെ കാണാനില്ലെന്ന് വീട്ടിലും പൊലീസിലും അറിയിച്ചത് ഭാര്യ തന്നെയായിരുന്നു.
ഏകദേശം 16 വർഷമായി വിവാഹിതരായി കഴിഞ്ഞിരുന്ന സുരേന്ദ്രനും റൂബിയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. കൃത്യം നടന്ന ദിവസം റൂബി തന്റെ രണ്ട് പെൺമക്കളെയും സുരേന്ദ്രന്റെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതിനുശേഷം ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ പായസം നൽകി. സുരേന്ദ്രൻ അബോധാവസ്ഥയിലായതിനെ തുടർന്ന് ഇവർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ ബാത്റൂമിൽ വലിയൊരു കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. മുകളിൽ മണ്ണും സിമന്റും ഇട്ട് തറ നന്നായി പ്ലാസ്റ്റർ ചെയ്ത ശേഷം ആർക്കും സംശയം തോന്നാത്ത രീതിയിൽ പുതിയ ടൈലുകൾ പാകി കൃത്യം ഒളിപ്പിച്ചു. 45 ദിവസം രഹസ്യം ഉള്ളിലൊതുക്കി യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ഇവർ ജീവിച്ചത്.
സുരേന്ദ്രനുമായി ബന്ധപ്പെട്ട പഴയൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സംഘം റൂട്ടീൻ വെരിഫിക്കേഷനായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം വെളിച്ചത്തു വന്നത്. പൊലീസിനെ കണ്ടപ്പോൾ റൂബി അസ്വസ്ഥത പ്രകടിപ്പിക്കുകയും പെട്ടെന്ന് തന്നെ ഭർതൃസഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. റൂബിയുടെ പെരുമാറ്റത്തിലും ഭർത്താവിന്റെ പെട്ടെന്നുള്ള കാണാതാകലിലും നേരത്തെ തന്നെ സംശയമുണ്ടായിരുന്ന ഭർതൃസഹോദരൻ തന്റെ ആശങ്കകൾ പൊലീസുമായി പങ്കുവെച്ചു. ബാത്റൂമിൽ പുതുതായി പാകിയ ടൈലുകളും പ്ലാസ്റ്ററിംഗും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം ഇരട്ടിച്ചു.തുടർന്ന് റൂബിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അവർ കുറ്റം സമ്മതിച്ചതും മൃതദേഹം ബാത്റൂം തറയ്ക്കടിയിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയതും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam