
ഹൈദരാബാദ്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ റെയ്ഡിൽ 100 കോടി രൂപയുടെ ആഡംബര കാർ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹൈദരാബാദിലെ ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗച്ചിബൗളിയിലെ കാർ ലോഞ്ച് ഷോറൂമിന്റെ ഉടമയായ ബഷാരത്ത് ഖാനാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ തുറമുഖങ്ങളിൽ ബോധപൂർവം ഇൻവോയ്‌സിംഗ് കുറച്ചും തെറ്റായ രേഖകൾ ഉപയോഗിച്ചും ആഡംബര കാറുകൾ യഥാർത്ഥ വിലയുടെ 50 ശതമാനത്തിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി ഡിആർഐ കണ്ടെത്തി. എട്ട് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിലൂടെ ഏഴ് കോടിയിലധികം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്നാണ് ഖാനെതിരെയുള്ള കുറ്റം .
സൂറത്തിൽ നിന്ന് ഡിആർഐ ഖാനെ അറസ്റ്റ് ചെയ്യുകയും അഹമ്മദാബാദിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഡംബര കാർ വിൽപ്പനയും വാടകക്ക് നൽകലുമായിരുന്നു ഇയാളുടെ ബിസിനസ്. ഉയർന്ന നിലവാരമുള്ള കാറുകൾ സ്വന്തം ഫാം ഹൗസിലായിരുന്നു സൂക്ഷിച്ചിരുന്നത്. നികുതി ഒഴിവാക്കാൻ ഉപഭോക്താക്കൾ വില പണമായി നൽകി. യുഎസിൽ നിന്നും ജപ്പാനിൽ നിന്നും കൊണ്ടുവന്ന കാറുകൾ റൈറ്റ് ഹാൻഡ് ഡ്രൈവിലേക്ക് മാറ്റുന്നതിനായി ദുബായിലേക്കും ശ്രീലങ്കയിലേക്കും കയറ്റി അയച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ഈ മാറ്റങ്ങൾക്ക് ശേഷം, വാഹനങ്ങളുടെ മൂല്യം ഗണ്യമായി കുറയ്ക്കുന്ന വ്യാജ രേഖകൾ ഉപയോഗിച്ച് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. അതുവഴി ഗണ്യമായ കസ്റ്റംസ് തീരുവ ഒഴിവാക്കിയെന്നാണ് ആരോപണം.
ഹമ്മർ ഇവി, കാഡിലാക് എസ്കലേഡ്, റോൾസ് റോയ്‌സ്, ലെക്‌സസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ പ്രീമിയം മോഡലുകൾ ഉൾപ്പെടെ 30-ലധികം ആഡംബര വാഹനങ്ങൾ ഈ രീതിയിൽ രാജ്യത്തേക്ക് കൊണ്ടുവന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഹൈദരാബാദ്, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇറക്കുമതിക്കാരാണ് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. തീരുവ വെട്ടിപ്പ് 25 കോടി രൂപയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam