
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് സ്വകാര്യ ആശുപത്രിയോടും ന്യൂറോളജിസ്റ്റിനോടും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പക്ഷാഘാതം സംഭവിച്ചപ്പോൾ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.
ഹോസ്റ്റൽ മുറിയിൽ ബോധരഹിതനായി വീണ 30-കാരനായ വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ബന്ധുക്കളുടെ അനുമതിപത്രം വേണമെന്നും കോവിഡ് ആർ.ടി-പി.സി.ആർ പരിശോധനാ ഫലം വരണമെന്നും പറഞ്ഞ് ജീവൻ രക്ഷിക്കാനുള്ള 'മെക്കാനിക്കൽ ത്രോംബെക്ടമി' ശസ്ത്രക്രിയ മണിക്കൂറുകളോളം വെച്ചുതാമസിപ്പിച്ചു. ചികിത്സ വൈകിയതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥി മരിക്കുകയായിരുന്നു.
തുടർന്ന് വിദ്യാർത്ഥിയുടെ വയോധികരായ മാതാപിതാക്കൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയും വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പവർ ഓഫ് അറ്റോർണി വഴി കേസ് നടത്തുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കാനാണ് ഡോക്ടർമാർ പ്രാധാന്യം നൽകേണ്ടതെന്നും അഡ്മിനിസ്ട്രേറ്റീവ് നടപടികളോ അനുമതിപത്രങ്ങളോ ഇതിന് തടസ്സമാകരുതെന്നും ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ കുടുംബത്തിന് സാമ്പത്തിക തണലാകേണ്ട യുവാവിൻ്റെ ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുത്ത്, നഷ്ടപരിഹാരമായി ഒരു കോടി രൂപയും കേസ് നടത്താൻ ചെലവായ 50,000 രൂപയും മാതാപിതാക്കൾക്ക് നൽകാൻ കമ്മീഷൻ ആശുപത്രി മാനേജ്‌മെന്റിനോടും ന്യൂറോളജിസ്റ്റിനോടും ഉത്തരവിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam