ഉത്തർ പ്രദേശിൽ റീൽ ചിത്രീകരിക്കാൻ വേണ്ടി ഡാമിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. യുവാവിൻ്റെ ഇരുകാലുകളും ഒടിഞ്ഞു. വെള്ളം കുറവുള്ള ഭാഗത്ത് പാറയിലേക്ക് പതിച്ചതാണ് അപകടത്തിനിടയാക്കിയത്.
ഝാൻസി: ഉത്തർ പ്രദേശിൽ റീൽ ചിത്രീകരിക്കാൻ വേണ്ടി ഡാമിലേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. 38കാരനായ പുഷ്പേന്ദ്രയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞു. ഡാമിൽ വെള്ളമുണ്ടെന്ന് തെറ്റിദ്ധരിച്ചു ചാടിയതാണ് യുവാവിന് വിനയായത്. വെള്ളം കുറവുള്ള ഭാഗത്തേക്ക് ചാടിയ യുവാവ് പാറയിലേക്ക് പതിച്ചതാണ് പരിക്കിന് കാരണമായത്.
ഝാൻസിയിലെ പഹുജ് ഡാമിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് പുഷ്പേന്ദ്രയും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിലേക്ക് റീൽ ചിത്രീകരിക്കാനായി ഡാമിൽ എത്തിയത്. സാഹസിക റീൽ ചിത്രീകരിക്കാനായി, യുവാവ് ഡാമിൻ്റെ വ്യൂ പോയിന്റിലുള്ള ഇരുമ്പ് കമ്പിയിൽ കയറുകയും 30 അടി ഉയരത്തിൽനിന്ന് വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. വെള്ളം കുറവുള്ള ഭാഗത്തെ പാറയിലേക്ക് ഇടിച്ചുവീണതോടെ യുവാവിൻ്റെ ഇരുകാലുകൾക്കും പരിക്കേറ്റു.
പരിക്കിനെ തുടർന്ന് യുവാവിന് കരയിലേക്ക് കയറാനായില്ല. വെള്ളത്തിൽ മുങ്ങുന്ന സാഹചര്യമുണ്ടായതോടെ യുവാവ് കൈകൾ ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ശ്രമം നടത്തി. സംഭവം കണ്ട് പന്തികേട് മനസ്സിലാക്കിയ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ഉടൻതന്നെ കരയ്ക്ക് കയറ്റി. ഉടൻതന്നെ പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണ് യുവാവിൻ്റെ ഇരുകാലുകൾക്കും പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഒരു കാലിൽ ശസ്ത്രക്രിയ നടത്തി.


