
ബംഗളുരു: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ വീട്ടിലെ മുറിയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളുരു ജാലഹള്ളിയിലെ എച്ച്.എം.റ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്‍സില്‍ താമസിക്കുന്ന തേജസ് നായര്‍ (22) ആണ് മരിച്ചത്. ചില ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് വായ്പ എടുക്കുകയും അത് തിരിച്ചടയ്ക്കാനാകാത്തതിനെ തുടര്‍ന്ന് റിക്കവറി ഏജന്റുമാരില്‍ നിന്നുണ്ടായ ഭീഷണിയും അപമാനവും സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ലോണ്‍ ആപ്ലിക്കേഷനുകളില്‍ യുവാവ് 46,000 രൂപയോളം തിരിച്ചടയ്ക്കാനുണ്ടായിരുന്നുവെന്നാണ് സംശയം. ചൊവ്വാഴ്ച വൈകുന്നേരം തേജസിന്റെ പിതാവ് ഗോപിനാഥ് നായര്‍ മകളെ അടുത്തുള്ള ട്യൂഷന്‍ സെന്ററില്‍ വിട്ട് തിരികെ വന്നപ്പോഴാണ് മകനെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗോപിനാഥിന്റെ പരാതി പ്രകാരം ജാലഹള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു
പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേജസ് എടുത്തിട്ടുള്ള ലോണുകളെക്കുറിച്ചും തിരിച്ചടച്ച പണത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. തേജസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്ക് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയക്കും. ലോണുകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിവരിക്കുന്ന കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
"ഞാന്‍ ചെയ്യുന്നതില്‍ അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. എന്റെ പേരിലുള്ള ലോണുകള്‍ തിരിച്ചടയ്ക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇതാണ് എന്റെ അവസാന തീരുമാനം. ഗുഡ് ബൈ" എന്നാണ് കുറിപ്പിലുള്ളത്. അതേസമയം മകന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ വായ്പകള്‍ എടുത്ത വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അടുത്തിടെ തേജസ് പണം ആവശ്യപ്പെട്ടെന്ന് ഒരു ബന്ധു അറിയിച്ചപ്പോള്‍ മകനോട് കാര്യം അന്വേഷിക്കുകയും അവന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ മനസിലാവുകയും ചെയ്‍തതായും അച്ഛന്‍ പ്രതികരിച്ചു.
ഒരു സുഹൃത്തിന് നല്‍കാന്‍ വേണ്ടിയാണ് തേജസ് ആദ്യം വായ്പയെടുത്തത്. അയാള്‍ ഇഎംഐ അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പണം അടച്ചില്ല. വായ്പാ കുടിശിക വന്നതോടെ തേജസിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളുണ്ടാക്കി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. ശേഷം 4000 രൂപ അടച്ചു. പഠനത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ താന്‍ മകനെ ഉപദേശിച്ചിരുന്നുവെന്നും അതിന് പകരം അവന്‍ ജീവന്‍ തന്നെ ഉപേക്ഷിക്കുകായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam