
ദില്ലി: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നു. സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ. മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിമ നിർമാണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി നരഹത്യാ കുറ്റം അടക്കം ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ, ഉപമുഖ്യമന്ത്രി അജിത് പവാർ സിന്ധുദുർഗ് കോട്ട സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘവും നാവികസേനയുടെ ടീമും വെവ്വേറെ അന്വേഷണം തുടരുകയാണ്.
സിന്ധു ദുർഗിൽ എട്ട് മാസം മുമ്പ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിവാജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നുവീണത്. സംഭവത്തിൽ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. പ്രതിമ നിർമാണത്തിലെ അഴിമതിയും തിടുക്കത്തിലുള്ള നിർമാണവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഞായറാഴ്ച ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. അതിന് മുന്നോടിയായാണ് ഇന്ന് മോദിയെത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam