Latest Videos

ഫാത്തിമയുടെ മരണത്തിനിടയാക്കിയ സാഹചര്യം ചര്‍ച്ച ചെയ്യാമെന്ന് ഐഐടി; വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു

By Web TeamFirst Published Nov 19, 2019, 11:55 AM IST
Highlights

ആഭ്യന്തര അന്വേഷണത്തില്‍ ഡയറക്ടര്‍ തിരിച്ചെത്തിയാലുടന്‍ തീരുമാനമുണ്ടാകുമെന്നും ഐഐടി ഉറപ്പ് നല്‍കി. 

ചെന്നൈ: ഫാത്തിമയുടെ ദുരൂഹ മരണത്തിന് ഇടയാക്കിയ സാഹചര്യം വിശദമായി ചർച്ച ചെയ്യുമെന്ന് ഐഐടി. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കിയതോടെ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐഐടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആഭ്യന്തര അന്വേഷണത്തില്‍ ഡയറക്ടര്‍ തിരിച്ചെത്തിയാലുടന്‍ തീരുമാനമുണ്ടാകുമെന്നും ഐഐടി ഉറപ്പ് നല്‍കി. സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി ഡീന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അനുകൂല പ്രഖ്യാപനം ഉണ്ടായത്.

എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീന്‍ വ്യക്തമാക്കി. അതേസമയം ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പടെ മുപ്പതോളം പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനമായത്. കമ്മീഷണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.  അവധിയായതിനാൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികളോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടു. 

ഫാത്തിമയുടെ മരണത്തില്‍  ആരോപണവിധേയരായ  ഐഐടി അധ്യാപകര്‍ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെയും ഇന്ന് വീണ്ടും ചോദ്യംചെയ്യും. ഇവരെ  ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനാഫലം വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു.  
 

click me!