വാഹന പരിശോധനയിൽ കണ്ടെത്തിയത് യുവാക്കളുടെ 'തോക്ക് ഡെലിവറി'; ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ഇടപാടുകൾ

Published : Oct 29, 2024, 01:08 PM IST
വാഹന പരിശോധനയിൽ കണ്ടെത്തിയത് യുവാക്കളുടെ 'തോക്ക് ഡെലിവറി'; ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച്  ഇടപാടുകൾ

Synopsis

ഓർഡർ പ്രകാരം ഒരു തോക്കുമായി പോകുന്നതിനിടെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ വെച്ച് സംഘം പൊലീസിന്റെ കൈയിൽ അകപ്പെടുകയായിരുന്നു.

ലക്നൗ: ഓൺലൈൻ ഓർഡറുകളിലൂടെ തോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന സംഘത്തിലെ ഏഴ് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്‍ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഓർഡർ പ്രകാരം ഒരു തോക്കുമായി പോകുന്നതിനിടെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ വെച്ച് സംഘം പൊലീസിന്റെ കൈയിൽ അകപ്പെടുകയായിരുന്നു.

നിയമവിരുദ്ധമായി ഒരു പിസ്റ്റൾ വാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് കിട്ടുകയായിരുന്നു. തുടർന്ന് വ്യാപകമായ വാഹന പരിശോധന നടത്തി. സോഷ്യൽ മീഡിയയിലൂടെ ഓർഡർ ചെയ്തവർക്ക് അനധികൃതമായി തോക്ക് കൈമാറാൻ പോകുന്നതിനിടെ സംഘം പൊലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു. അസം റിസ്‍വി, വിവേക് നഗാർ, മാനിഷ് കുമാർ, പ്രദീപ് കുമാർ, റിഷഭ് പ്രജാപതി, വിശാൽ, പ്രതിക് ത്യാഗി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോക്കുകൾ ഓർഡർ ചെയ്തവർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസും പറയുന്നു. 

പിടിയിലായവരിൽ വിശാലും പ്രദീപും തോക്കുകൾ വാങ്ങാനായി എത്തിയതാണെന്നാണ് മുസഫർ നഗർ പൊലീസ് സൂപ്രണ്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്രതീക് ത്യാഗിയുടെ സഹായത്തോടെയാണെത്രെ ഇവർ തോക്ക് വിൽപന സംഘവുമായി ബന്ധപ്പെട്ടത്. ഇടപാടുകൾക്കുള്ള പണം സ്വീകരിച്ചിരുന്നതും ഓൺലൈൻ വഴി തന്നെയായിരുന്നു. 

അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും ഒരു ബൈക്കും ഒരു കാറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം അനധികൃത തോക്ക് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുസഫർ നഗറിന് പുറമെ യുപിയുടെ വിവിധ പ്രദേശങ്ങളിൽ ഇവ‍ർ തോക്ക് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും