കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഇത് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വിജയമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞപ്പോൾ, ഇന്ത്യൻ ജനതയുടെ വിജയമെന്നാണ് കെ. രാധാകൃഷ്ണൻ പ്രതികരിച്ചത്.

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. പ്രധാനമന്ത്രി മാപ്പ് പറയുന്നതിനായി കാത്തിരിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ചരിത്ര ദിനമെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യ ചരിത്രത്തിലെ നിർണായക നിമിഷമാണെന്നും പോരാട്ടത്തിൽ പങ്കെടുത്ത യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വിജയമാണെന്നുമായിരുന്നു പ്രിയങ്ക ​ഗാന്ധിയുടെ പ്രതികരണം. സമരത്തിന് നേരെ വലിയ അക്രമം ഉണ്ടായെന്നും കണ്ണീർ വാതകം പ്രയോഗിച്ചുവെന്നും എന്നിട്ടും അവർ ഒരടിപോലും പിന്നോട്ട് പോയില്ലെന്നും എന്റെ സഹോദരൻ ഉൾപ്പടെ അവർക്കൊപ്പം നിന്ന് പോരാടിയെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ വിദ്യാർഥികൾ രാജ്യത്തെ തിരിച്ചു കൊണ്ട് വന്ന ദിവസം ഭരണഘടനെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും നിങ്ങൾക്കൊപ്പമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

ഇന്ത്യൻ ജനതയുടെ വിജയമാണെന്ന് കെ. രാധാകൃഷ്ണൻ എംപി പറഞ്ഞു. ഈ വിജയത്തിന് പിന്നിൽ രാജ്യത്തിൻ്റെ ഒത്തൊരുമ. സമരത്തെ തകർക്കാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമിച്ചു. അതൊന്നും സമരാവേശത്തെ ബാധിച്ചില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമെന്ന് സോനം വാങ്‌ചുക്ക് പറഞ്ഞു. സിജെപിക്ക് അഭിനന്ദനങ്ങളെന്നും അ​ദ്ദേഹം പറഞ്ഞു. സിജ പിയെ പരാമർശിക്കാതെ വിദ്യാർത്ഥികളുടെയും, പ്രതിപക്ഷത്തിൻ്റെയും വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വിദ്യാർഥികളെയും രാജ്യത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ശശി തരൂരും വ്യക്തമാക്കി.