കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ് എന്ന് എക്‌സിൽ കുറിച്ച അദ്ദേഹം, ഭയം വെടിഞ്ഞ് പ്രതിഷേധിക്കാനിറങ്ങിയ എല്ലാ പൗരന്മാർക്കും നന്ദി അറിയിച്ചു. ആശുപത്രി കിടക്കയിൽ നിന്ന് വിജയാടയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാങ്ചുക്ക് പ്രതികരിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ വേണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 28 മുതൽ സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു.
നീറ്റ് പരീക്ഷാ വിവാദങ്ങളെയും ചോദ്യപേപ്പർ ചോർച്ചയെയും തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്.
കീഴടങ്ങി കേന്ദ്ര സർക്കാർ
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്‍റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു.
ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.



