
ബെംഗളൂരു: മുസ്ലിം ഹെഡ് മാസ്റ്ററെ പുറത്താക്കാൻ സ്കൂൾ ടാങ്കിൽ കീടനാശിനി കലക്കിയ സംഭവത്തിൽ തീവ്രഹിന്ദുസംഘടന ശ്രീറാം സേനയുടെ നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. കർണാടക ബെലഗാവിയിലെ ഹുളിക്കട്ടി ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. ശ്രീറാം സേനെ നേതാവ് സാഗർ പാട്ടിൽ, കൂട്ടാളികളായ കൃഷ്ണ മാഡർ, മഗൻ ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. സുലൈമാൻ ഗോരിനായിക് എന്ന പ്രധാനാധ്യാപകനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് പൊലീസ് പറയുന്നു.
നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ശ്രമമെന്ന വകുപ്പും വധശ്രമവും അടക്കം ചുമത്തി കേസെടുത്തു. ജൂലൈ 14-ന് ഇവിടത്തെ ടാങ്കിൽ നിന്ന് വെള്ളം കുടിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു.10 വയസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്കൂളാണിത്. സമയോചിതമായി അധ്യാപകർ ഇടപെട്ടതോടെ ഒഴിവായത് വൻ ദുരന്തമാണ്. വെള്ളത്തിൽ നിന്ന് ദുർഗന്ധമുണ്ടെന്ന് കുട്ടികൾ ടീച്ചറോടും ഹെഡ് മാസ്റ്ററോടും പറഞ്ഞു. ഇതോടെ ഹെഡ് മാസ്റ്ററും മറ്റ് ടീച്ചർമാരും ടാങ്ക് അടക്കുകയായിരുന്നു. അവശതയനുഭവപ്പെട്ട കുട്ടികളെ ഉടൻ ആശുപത്രിയിലാക്കി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച പൊലീസിന് ടാങ്കിനടുത്ത് നിന്ന് കീടനാശിനിയുടെ കുപ്പി കിട്ടി. ഇതന്വേഷിച്ചപ്പോഴാണ് തന്നോട് ഈ കുപ്പിയിലുള്ളത് ടാങ്കിൽ ഒരാൾ ഒഴിക്കാൻ പറഞ്ഞെന്ന് ഒരു കുട്ടി മൊഴി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam