
ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മൗനം ചർച്ചയാകുന്നു. കോൺഗ്രസിലും, ഇന്ത്യ സഖ്യത്തിലും രാഹുൽ ഗാന്ധിക്കെതിരായ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ രാഹുൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എക്സിലൂടെയോ, നേരിട്ടോ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദേശപര്യടനത്തിലുള്ള രാഹുൽ മറ്റ് വിഷയത്തിൽ നിലപാട് പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഖിലേഷ് യാദവടക്കം പ്രതിപക്ഷ നേതാക്കൾ വിവാദം സജീവമാക്കുമ്പോഴാണ് രാഹുലിൻ്റെ മൗനം. അതേസമയം, വിദേശത്തുള്ള രാഹുൽ ഗാന്ധി ഈ മാസം 12ന് ഇന്ത്യയിൽ തിരിച്ചെത്തും. അയോധ്യ വിഷയത്തിൽ പാർലമെൻ്റിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം കർശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ ആവശ്യമുയർന്നിട്ടും പ്രതികരിക്കാതെയുള്ള രാഹുലിൻ്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം, അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻറെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും. പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam