
ദില്ലി : ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈ അടക്കം ചില പേരുകൾ ചർച്ചയായി. മമത ബാനർജി ഉൾപ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ന് രാവിലെ ചേരുന്ന എൻ ഡി എ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിന പര്യടനം
രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര മൂന്നാം ദിവസത്തെ പര്യടനം ഇന്ന് ബിഹാറിൽ തുടരും. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഘയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. ആർ ജെ ഡി നേതാവ് തേജസ്വി യാദവും രാഹുൽഗാന്ധിക്കൊപ്പമുണ്ട്. കഴിഞ്ഞ ദിവസം നടന്ന റാലിയിലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. തന്നോട് സത്യവാങ്മൂലം ചോദിച്ച കമ്മീഷന്‍റെ സത്യവാങ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യൻ ജനത പാഠം പഠിപ്പിക്കുമെന്നും രാഹുൽഗാന്ധി ഇന്നലെ യാത്ര അവസാനിച്ച ഗയയിലെ റാലിയിൽ പറഞ്ഞിരുന്നു.
അതേ സമയം, എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറിൻറെ ഇരു സഭകളിലും ഇന്നും പ്രതിഷേധിക്കും. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെൻറ് നോട്ടീസ് നല്കുന്ന വിഷയത്തിലും ഇന്ന് തുടർ ചർച്ച നടക്കും. വർഷകാല സമ്മേളനം തീരാൻ രണ്ടു ദിവസം മാത്രം ബാക്കി നില്ക്കെ വിട്ടുവീഴ്ച വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ശുഭാംശു ശുക്ളയുടെ നേട്ടത്തെക്കുറിച്ചുള്ള ചർച്ചയും ഇന്നലെ ബഹളം കാരണം തടസ്സപ്പെട്ടിരുന്നു. രണ്ടു സഭകളിലും ഓരോ ബില്ലുകൾ ഇന്ന് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam