
ദില്ലി: തുർക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആർടി വേൾഡിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ടർക്കിഷ് റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ (ടിആർടി) നടത്തുന്ന 24 മണിക്കൂർ ഇംഗ്ലീഷ് ഭാഷാ വാർത്താ ചാനലാണ് ടിആർടി വേൾഡ്. തുർക്കി, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. തുര്‍ക്കി സര്‍ക്കാറിന്‍റെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് ടിആര്‍ടി.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങഴും വ്യാജ വാർത്തകളും പ്രചരിപ്പിച്ചതിനെ തുടർന്ന് ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളായ ഗ്ലോബൽ ടൈംസ്, സിൻഹുവ ന്യൂസ് ഏജൻസി എന്നിവയുടെ ഔദ്യോഗിക എക്സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് തുര്‍ക്കി മാധ്യമത്തിനെതിരെയും രംഗത്തെത്തിയത്.
ഗ്ലോബൽ ടൈംസിന്റെ ഇന്ത്യയിലെ പ്രവേശനം നേരത്തെ നിർത്തിവച്ചതിന് ശേഷം, ഒരാഴ്ചക്കുള്ളിൽ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ തകർത്തതിന് പിന്നാലെ, ചൈനീസ് മാധ്യമങ്ങൾ തെറ്റായതും പ്രകോപനപരവുമായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങൾ പരിശോധിക്കാനും ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിരവധി പാകിസ്ഥാൻ അനുകൂല ഹാൻഡിലുകൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നു. ഉറവിടങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ അത്തരം വിവരങ്ങൾ പങ്കിടുമ്പോൾ പത്രപ്രവർത്തന നൈതികതയിലും ഉത്തരവാദിത്തത്തിലുമുള്ള ഗുരുതരമായ വീഴ്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇന്ത്യ പറഞ്ഞിരുന്നു. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായി ഇന്ത്യൻ സർക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് നേരത്തെ കണ്ടെത്തിയിരുന്നു. 2024-ൽ രാജസ്ഥാനിലും 2021-ൽ പഞ്ചാബിലും യഥാക്രമം തകർന്ന മിഗ്-29, മിഗ്-21 വിമാനങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ചായിരുന്നു വ്യാജപ്രചാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam