ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെയും പിന്തള്ളി മൂന്നാം സ്ഥാനത്തെത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നു.
ദില്ലി: പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യക്ക് സന്തോഷ വാർത്ത. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ജർമ്മനിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാരിന്റെ വർഷാവസാന സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 4.18 ട്രില്യൺ ഡോളറിലെത്തിയെന്നും ഇന്ത്യ ഇനി അമേരിക്ക, ചൈന, ജർമ്മനി എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്തെത്തിയെന്നും ഡാറ്റ പറയുന്നു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം 2026-ൽ അന്തിമ വാർഷിക ജിഡിപി കണക്കുകൾ പുറത്തുവിടുമ്പോൾ ലഭിക്കുന്ന ഡാറ്റയെ ആശ്രയിച്ചായിരിക്കും. അന്താരാഷ്ട്ര നാണയ നിധി (IMF) കണക്കുകൾ പ്രകാരം ഇന്ത്യ ഈ വർഷം ജപ്പാനെ മറികടക്കും.
2026-ലെ ഐഎംഎഫ് പ്രവചനങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.51 ട്രില്യൺ ഡോളറായി കണക്കി. 4.46 ട്രില്യൺ ഡോളറാണ് ജപ്പാന്റെ ജിഡിപി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. വരു വർഷങ്ങളിലും ഈ വേഗത നിലനിർത്താൻ ഇന്ത്യൻ സാമ്പത്തിക രംഗം സജ്ജമാണെന്നും പറയുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജർമ്മനിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തും. 2030 ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക അമിത തീരുവ ചുമത്തിയതിനെത്തുടർന്നുണ്ടായ ആശങ്കകൾക്കിടയിലും ഇന്ത്യയുടെ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സർക്കാർ പറഞ്ഞു.
ഐഎംഎഫ് കണക്കുകൾ പ്രകാരം, 2022-ൽ ഇന്ത്യയുടെ ജിഡിപി ബ്രിട്ടനെ മറികടന്നിരുന്നു. അതേസമയം, ജനസംഖ്യയുടെ കാര്യത്തിൽ, 2023-ൽ ഇന്ത്യ ചൈനയെ മറികടന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024-ൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,694 ഡോളർ ആയിരുന്നു. എന്നാൽ 32,487 ഡോളറാണ് ജപ്പാന്റെ പ്രതിശീർഷ വരുമാനം. 56,103 ഡോളറാണ് ജർമനിയുടെ പ്രതിശീർഷ വരുമാനം. 2026 ൽ ലോകബാങ്ക് 6.5 ശതമാനം ഇന്ത്യയുടെ വളർച്ച പ്രവചിക്കുന്നു.
