മോസ്‍കോയില്‍ ഇന്ത്യ - ചൈന ചര്‍ച്ച തുടങ്ങി; ചൈനീസ് മന്ത്രി എത്തിയത് പാക് വിദേശകാര്യമന്ത്രിയെ കണ്ടശേഷം

By Web TeamFirst Published Sep 10, 2020, 8:27 PM IST
Highlights

ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാന്‍റെയും മന്ത്രിമാർ പങ്കെടുത്തു. പിന്നീടാണ് റഷ്യ ഇന്ത്യ ചൈന യോഗം തുടങ്ങിയത്. ഇ

മോസ്‍ക്കോ: ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ നിർണ്ണായക ചർച്ച മോസ്കോവിൽ തുടങ്ങി. റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് മോസ്കോവിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ച തുടങ്ങിയത്. അതിർത്തിയിൽ ചൈന ഉടൻ പിൻമാറ്റത്തിന് തയ്യാറാവണമെന്ന് ഇന്ത്യ ആവശ്യപ്പെടും. എസ് ജയശങ്കറുമായുള്ള ചർച്ചയ്ക്ക് തൊട്ടു മുമ്പ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കണ്ടിരുന്നു. 

ഉച്ചയ്ക്ക് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പാകിസ്ഥാന്‍റെയും മന്ത്രിമാർ പങ്കെടുത്തു. റഷ്യ മുൻകൈയ്യെടുത്ത് ഇന്ത്യ റഷ്യ ചൈന സംയുക്ത യോഗവും നടത്തി. അതിർത്തി തർക്കം തീർക്കാൻ റഷ്യ കാണിക്കുന്ന താല്‍പ്പര്യത്തിന്‍റെ കൂടി സൂചനയായി ഈ യോഗം. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ ചൈന ചർച്ച തുടങ്ങിയത്. അതിർത്തിയിൽ ഇന്ത്യ സേനയെ വിന്യസിച്ച മലനിരകളിലേക്ക് കയറാൻ കഴിഞ്ഞ ദിവസം ചൈനീസ് സേന ശ്രമിച്ചു എന്ന റിപ്പോർട്ടുകളുണ്ട്. 

മുള്ളുവേലി കെട്ടി പോസ്റ്റുകൾക്ക് അതിര് നിശ്ചയിച്ച ഇന്ത്യ, ചൈനീസ് സേനയുടെ കടന്നുകയറ്റ നീക്കം നിരന്തരം ചെറുക്കുകയാണ്. സമ്പൂർണ്ണ പിൻമാറ്റം എന്നതാണ് ഇന്ത്യയുടെ നിര്‍ദേശം. ഇതിന് സമയപരിധി നിശ്ചയിക്കണം എന്നും ആവശ്യപ്പെടുന്നു.   ബ്രിഗേഡ് കമാൻഡർ തല  കൂടിക്കാഴ്ച ഇന്നും അതിർത്തിയിൽ തുടർന്നിരുന്നു. ഷാങ്ഹായി സഹകരണ സമ്മേളനത്തിനിടെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ അഭിവാദ്യം ചെയ്യുന്നത് എസ് ജയശങ്കർ ഒഴിവാക്കി. കശ്മീർ നേരിട്ടു പരാമർശിക്കാത്ത പാകിസ്ഥാൻ  പരോക്ഷമായി ഇക്കാര്യം സൂചിപ്പിച്ചു. എന്തായാലും മോസ്കോവിൽ എന്തുനടക്കും എന്ന് ലോകവും ഉറ്റുനോക്കുകയാണ്. 

click me!