
ദില്ലി: അതിർത്തി തർക്കം തീർക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ തുറന്ന ചർച്ച നടന്നു എന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്രതല ചർച്ചയിൽ സമ്പൂർണ്ണ പിൻമാറ്റത്തിനുള്ള നടപടി തുടരാൻ ധാരണയായെന്ന് വിദേശകാര്യവക്താവ് അറിയിച്ചു.
നിലവിലെ ഭിന്നത എത്രയും വേഗം പരിഹരിക്കാൻ ധാരണയായെന്നും നയതന്ത്ര, സൈനികതലത്തിൽ ആശയവിനിമയം തുടരുമെന്നുമാണ് വിദേശകാര്യമന്ത്രാലയം ഇന്ന് അറിയിച്ചത്. നയതന്ത്രതലത്തിൽ ഇതിനായുള്ള സംവിധാനത്തിലെ ഉദ്യോഗസ്ഥർക്കിടയിലാണ് ചർച്ച.പാങ്ഗോംഗ് ഡെപ്സാങ് മേഖലയിൽ നിന്ന് പിൻമാറൻ ചൈന തയ്യാറാവാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
അതിർത്തി തർക്കം പരിഹരിക്കുന്നതിന് ഇന്ത്യയുടെ ചൈനയും രൂപീകരിച്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻറ് കോഡിനേഷൻ, ഡബ്ള്യുഎംസിസിയുടെ യോഗമാണ് ഇന്ന് ചേർന്നത്. സേന കമാൻഡർമാരുടെ യോഗത്തിൽ പൂർണ്ണ പിൻമാറ്റത്തിനാണ് നേരത്തെ ധാരണയിലെത്തിയത്.
പാങ്കോഗ് തീരത്തും. ഡെപ്സാങ് സമതലത്തിലും നിയന്ത്രണരേഖയിൽ ചൈന തുടരുകയാണ്. മാത്രമല്ല കൂടുതൽ സൈനികരേയും പീരങ്കി ഉൾപ്പടെ ആയുധങ്ങളും എത്തിച്ചു എന്ന റിപ്പോർട്ടുമുണ്ട്. നയതന്ത്രതലത്തിലും സേന തലത്തിലും ചർച്ച തുടരാൻ തീരുമാനിച്ചത് വിട്ടുവീഴ്ചയുടെ സൂചനയാകുന്നു.
ഗൽവാനിലെ സംഘർഷത്തിനു ശേഷം അഞ്ചു തവണ സേന കമാൻഡർമാർക്കിടയിലൽ ചർച്ച നടന്നു. ഡബ്ള്യുഎംസിസിയുടെ യോഗം ഇത് നാലാം തവണയാണ് ചേരുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവിനും ചൈനീസ് പ്രതിനിധിക്കും ഇടയിൽ രണ്ടു ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ചൈനയിലെ ഇന്ത്യൻ അംബാസഡർ രണ്ടു തവണ ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. പ്രശ്നപരിഹാരം വേഗത്തിലാക്കുമെന്ന് ഇന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയെങ്കിലും ശൈത്യകാലത്തിനു മുമ്പ് ഇതുണ്ടാകുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam