ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി.
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ശേഖപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം 11 മാസം പ്രായമുള്ള രേണുക എന്ന കുഞ്ഞ് കട്ടിലിൽ നിന്ന് താഴേക്ക് വീണെന്നുമാണ് പിതാവ് ശേഖപ്പ ആദ്യം പൊലീസിന് മൊഴി നൽകിയത്. ഉടനടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വീണുവെന്ന് പറയപ്പെടുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയിൽ പൊലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലാക്കിയ പൊലീസ് വിശദമായ അന്വേഷണം നടത്തി.
ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, രഹസ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. അമ്മയുടെ പങ്കിനെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
സംഭവ ദിവസവും ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയത് പിതാവ് ശേഖപ്പയെ പ്രകോപിപ്പിച്ചു. ദേഷ്യം സഹിക്കാനാവാതെ ഇയാൾ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് അമ്മ വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികൾ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


