Ukraine : സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത്; പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

Web Desk   | Asianet News
Published : Feb 24, 2022, 09:57 PM IST
Ukraine :  സങ്കീർണമായ സാഹചര്യത്തെയാണ് നേരിടുന്നത്; പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്നും വിദേശകാര്യ മന്ത്രാലയം

Synopsis

ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. 

ദില്ലി: യുക്രൈയിൻ (Ukraine Crisis) വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi)  റഷ്യൻ പ്രസിഡന്റ വ്ലാദിമർ പുടിനുമായി (Vladimir Putin) സംസാരിക്കുമെന്ന് ഔദ്യോ​ഗികമായി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. ഇതിനായി റഷ്യൻ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചു. യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയെന്നും വിദേശ കാര്യ മന്ത്രാലയ വക്താക്കൾ അറിയിച്ചു. 

ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം  പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ  നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

Read Also: ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കും; ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ പ്രസിദ്ധീകരിച്ചു

യുക്രൈനിൽ നിന്ന് രക്ഷ തേടി മലയാളി വിദ്യാർത്ഥികൾ

റഷ്യയുടെ യുക്രൈൻ ആക്രമണം (Russia Ukraine Crisis) ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മടങ്ങിയെത്താൻ സഹായം തേടി മലയാളി വിദ്യാർത്ഥികൾ (Malayali Students). യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ന് മാത്രം 468 മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനില്‍ (Ukraine) നിന്ന് ബന്ധപ്പെട്ടെന്ന് നോര്‍ക്ക റൂട്ട്‌സ് (Norka Roots) അറിയിച്ചു. ഒഡീസ നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതലുള്ളതെന്ന് നോർക്ക വ്യക്തമാക്കി. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്.

ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി- 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി-10  എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം. ആകെ 20ഓളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.  വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടല്‍ ; പി ശ്രീരാമകൃഷ്ണന്‍

യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ  ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ്  സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം നേരത്തേ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അനിവാര്യമായി ഉക്രൈനില്‍  തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ തിരിച്ചുപോകാനുള്ള എംബസിയുടെ നിര്‍ദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇപ്പോള്‍ യുക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. 
വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം. ഇതിനു പുറമെ ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ  ceo.norka@kerala.gov.in  എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
തുടർച്ചയായ മൂന്നാം തവണയും എത്തിയില്ല, രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ, പോയത് സുഹൃത്തിന‍റെ കല്യാണത്തിന്