ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്

Published : Feb 03, 2021, 07:16 PM IST
ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്

Synopsis

അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളും റാങ്കിംഗില്‍ പിന്നോട്ട് പോകാന്‍ കാരണമായതായി സൂചിക തയാറാക്കിയ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.  

ലണ്ടന്‍: ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് രണ്ട് സ്ഥാനം നഷ്ടപ്പെട്ട് 53ലെത്തി. മുന്‍ വര്‍ഷം 51 ആയിരുന്നു ഇന്ത്യയുടെ റാങ്ക്. അധികാരികളുടെ ജനാധിപത്യ വിരുദ്ധ പെരുമാറ്റവും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമര്‍ത്തലുകളും റാങ്കിംഗില്‍ പിന്നോട്ട് പോകാന്‍ കാരണമായതായി സൂചിക തയാറാക്കിയ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.

2019ല്‍ 6.9 ആയിരുന്നു ഇന്ത്യയുടെ സ്‌കോറെങ്കില്‍ 2020ല്‍ 6.61ലേക്ക് താഴ്ന്നു. 2014ല്‍ 7.92 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. നോര്‍വേയാണ് പട്ടികയില്‍ മുന്നില്‍. ഐസ് ലന്‍ഡ്, സ്വീഡന്‍, ന്യൂസിലാന്‍ഡ്, കാനഡ എന്നിവരാണ് തൊട്ടുപിന്നില്‍. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

നാല് പട്ടികയിലാണ് രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. കുറഞ്ഞ ജനാധിപത്യ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. യുഎസ്എ, ബ്രസീല്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ പട്ടികയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വത്തില്‍ മതം കൂട്ടിച്ചേര്‍ത്തെന്നും ഇത് ഇന്ത്യയുടെ മതേതര സ്വഭാവത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പൗരാവകാശ ലംഘനത്തിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ശ്രീലങ്ക(68), ബംഗ്ലാദേശ്(76), ഭൂട്ടാന്‍(84), പാകിസ്ഥാന്‍(105), അഫ്ഗാനിസ്ഥാന്‍(139) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്നിലാണ്. കൊവിഡ് വ്യാപനം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ റാങ്ക് മെച്ചപ്പെടുത്തി. 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ