
ദില്ലി: ഇന്ത്യയുടെ വികസന അജണ്ടയുടെ കേന്ദ്രം തന്നെ ലിംഗ സമത്വത്തിലും, സ്ത്രീ ശാക്തീകരണത്തിലും അധിഷ്ഠിതമാണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോണ്‍ഫ്രന്‍സിന്‍റെ 25-മത് വാര്‍ഷിക വേളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മനുഷ്യ വര്‍ഗ്ഗത്തിലെ പകുതി സ്ത്രീകളാണ് എന്നാല്‍ അവരുടെ സമൂഹത്തിലെ സ്വദീനം പല മാനങ്ങള്‍ ഉള്ളതാണ്. അതിന് സാമൂഹ്യവും, സാമ്പത്തികവും അടക്കം വിവിധ തലങ്ങളുണ്ട്. ഇന്ത്യയില്‍ സ്ത്രീകളുടെ സമത്വവും ശാക്തീകരണവും രാജ്യത്തിന്‍റെ വികസ കാഴ്ചപ്പാടിന്‍റെ കേന്ദ്ര ബിന്ദുവാണ് മന്ത്രി പ്രസ്താവിച്ചു.
ഇന്ത്യ ഇപ്പോള്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന എല്ലാ വിഭാഗത്തിന്‍റെ വളര്‍ച്ചയിലും, താഴെതട്ടില്‍ വരെ വ്യാപിക്കുന്ന പരിഷ്കാരങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീകളെ ഒപ്പം കൂട്ടുന്ന വികസന രീതികള്‍ മാറ്റി അവര്‍ നയിക്കുന്ന വികസന രീതിയിലേക്കാണ് രാജ്യം മാറുന്നത്.
സ്ത്രീകളുടെ സംവരണം സംബന്ധിച്ച് സംസാരിച്ച സ്മൃതി ഇറാനി, തദ്ദേശ സ്ഥാപനങ്ങളില്‍ രാജ്യം നടപ്പിലാക്കിയ വനിത സംവരണം മൂലം സാമൂഹത്തിന്‍റെ താഴെതട്ടില്‍ തെരഞ്ഞെടുക്കപ്പെട്ട 1.3 ദശലക്ഷം വനിതകള്‍ അടിസ്ഥാന കാര്യങ്ങള്‍ മാറ്റുവാനും, നന്നാക്കിയെടുക്കാനും പരിശ്രമിക്കുകയാണ്.
200 ദശലക്ഷം സ്ത്രീകളാണ് രാജ്യത്ത് വ്യവസ്ഥാപിത ബാങ്കിംഗ് രീതികളിലേക്ക് കടന്നുവന്നത്. ഇത് സമൂഹത്തിലെ എല്ലാ വിഭാഗത്തെയും സാമ്പത്തിക രംഗത്ത് ഉള്‍കൊള്ളിക്കാനുള്ള സര്‍ക്കാറിന്‍റെ പദ്ധതിയുടെ വിജയമാണ്. ഇതിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കാനും, വായിപ്പകള്‍ നേടാനും തുല്യമായ സാഹചര്യം ഒരുക്കി.
ഇപ്പോള്‍ രാജ്യം ലിംഗ സമത്വത്തിന് വേണ്ടിയാണ് പ്രധാനമായും പ്രധാന്യം നല്‍കുന്നത്. ഇതിനായി നിരവധി നിയമ പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ജോലി സ്ഥലത്തെ പീഡനങ്ങള്‍ തടയാന്‍, ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍, കുട്ടികളെ പീഡനങ്ങളില്‍ നിന്നും തടയാന്‍ ഒക്കെ രാജ്യം നിയമം ഉണ്ടാക്കി. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ സ്ത്രീ സുരക്ഷയില്‍ കൂടി അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam