
ദില്ലി: കൊവിഡ് പ്രതിദിന വർധനയിൽ ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമതായി. ഓഗസ്റ്റ് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസത്തിൽ ഒരു ലക്ഷം പുതിയ രോഗികൾ എന്നതാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രം. രണ്ടോ മുന്നോ ദിവസത്തിനകം പ്രതിദിന വർധന അമ്പതിനായിരം കടന്നേക്കാം.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിനെക്കാൾ മുകളിലാണ് ഇന്ത്യയിലെ പ്രതിദിന വർധന. മുപ്പതിനായിരത്തിൽ താഴെയാണ് ബ്രസീലിലെ പ്രതിദിന വർധന. ഇന്നലെ രണ്ടര ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രാജ്യത്ത് നാല്പതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇതിലും നേരിയ കുറവുണ്ടായി.
അതേസമയം കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം ദില്ലിയിലെ എയിംസിൽ തുടങ്ങി. 375 വാളണ്ടിയര്‍മാരിൽ 100 പേരിലെ പരീക്ഷണമാകും എയിംസിൽ നടക്കുക. വാക്സിൻ ഓഗസ്റ്റ് 15ന് പുറത്തിറക്കാനാണ് ഐസിഎംആറിൻറെ ശ്രമം. പറ്റ്ന എയിംസിലും റോത്തക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും പരീക്ഷണം നേരത്തെ തുടങ്ങിയിരുന്നു. ആകെ 12 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരീക്ഷണം നടത്താനാണി തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam