
ദില്ലി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് തദ്ദേശീയമായി വികസിപ്പിച്ച രുദ്രം 2 മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം വൻ വിജയം. പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി ആർ ഡി ഒ) ഇന്ത്യൻ വ്യോമസേനയും സംയുക്തമായാണ് ആകാശത്തുനിന്ന് കരയിലേക്ക് പായിക്കാവുന്ന ഈ മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഒഡീഷ തീരത്തെ ചണ്ഡിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐ ടി ആർ) വ്യോമസേനാ വിമാനത്തിൽ നിന്നായിരുന്നു മിസൈൽ തൊടുത്തത്. പരീക്ഷണത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈൽ കൃത്യതയോടെ കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മണിക്കൂറിൽ പരമാവധി 5.5 മാക് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള രുദ്രം രണ്ടിന് 300 കിലോമീറ്റർ അകലെയുള്ള ശത്രുലക്ഷ്യങ്ങളെ വരെ തകർക്കാൻ സാധിക്കും. ഏകദേശം 200 കിലോയോളം ഭാരമുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് പ്രയോഗിക്കാനാകും. 3 മുതൽ 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന സുഖോയ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളിൽ നിന്നാണ് നിലവിൽ ഇത് വിക്ഷേപിക്കുക. നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത കെ എച്ച് - 31 ആന്റി റേഡിയേഷൻ മിസൈലുകൾക്ക് പകരമായാണ് കൂടുതൽ ആധുനികമായ ഈ തദ്ദേശീയ മിസൈൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്തും ഡി ആർ ഡി ഒയുടെ മറ്റ് സഹോദര ലാബുകളും ചേർന്നാണ് ഈ മിസൈൽ രൂപകൽപ്പന ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും ഇതിന്റെ നിർമ്മാണത്തിൽ പങ്കാളികളായി. തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയുടെ വളർച്ച തെളിയിക്കുന്നതാണ് ഈ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അത്യാധുനിക ആയുധ സംവിധാനങ്ങളിൽ രാജ്യം കൈവരിക്കുന്ന ആത്മനിർഭരതയ്ക്ക് ഈ പരീക്ഷണം വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam