
ദില്ലി : ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫിൽ 25 ശതമാനം അമേരിക്ക പിൻവലിച്ചേക്കുമെന്ന സൂചന നൽകി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിൻവലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് നിർണായക സൂചനകൾ പുറത്ത് വരുന്നത്.
കൽക്കട്ടയിലെ മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അമേരിക്ക താരിഫ് പിൻവലിക്കുന്നതിനുള്ള സൂചനകൾ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിട്ടത്. '25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നടന്ന കാര്യങ്ങൾ പരിഗണിക്കുമ്പോൾ, നവംബർ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത് തന്റെ തോന്നൽ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. "അടുത്ത രണ്ട് മാസത്തിനുള്ളിൽ അധിക തീരുവകളിൽ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ ചർച്ചകളെല്ലാം അത് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതൽ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാർ റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാധ്യമായ തീരുവകളെക്കുറിച്ചും ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ യോഗത്തിലാണ് റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് മേൽ തീരുവ ചുമത്താൻ യുഎസ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. കനേഡിയൻ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam