
ദില്ലി: ദില്ലി കലാപത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇറാന്‍റെ പ്രതികരണം സ്വീകാര്യമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നയതന്ത്ര മര്യാദകൾക്ക് യോജിച്ചതല്ലെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയിലെ ഇറാന്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് എതിരെ ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങളെ ഇറാൻ അപലപിക്കുന്നെന്നായിരുന്നു ട്വിറ്ററിലൂടെ ജവാദ് സരിഫിന്‍റെ പ്രസ്താവന.
ദില്ലി കലാപവുമായി ബന്ധപ്പെട്ടുള്ള, വിവേചനപരവും പക്ഷപാതം നിറഞ്ഞതുമായ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നാണ് ഇറാന്‍ അംബാസിഡര്‍ അലി ചെഗേനിയോട് ഇന്ത്യ ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനെ പോലെ ഒരു രാജ്യത്തിന്‍റെ ഭാഗത്തു നിന്ന് ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചതല്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുസ്ലീം പൗരന്മാരെ ലക്ഷ്യംവച്ചുള്ള സാമുദായിക അതിക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കണമെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എതിരായ സംഘടിത ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ് ഇറാന്‍. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നു എന്നായിരുന്നു ജവാദ് സരിഫിന്‍റെ ട്വീറ്റ്. നേരത്തേ യുഎൻ സെക്രട്ടറി ജനറലും അമേരിക്കയിലെ ജനപ്രതിനിധികളും ദില്ലി കലാപത്തെ അപലപിച്ചിരുന്നു.
Read Also: മുസ്ലിംകളെ ലക്ഷ്യം വയ്ക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ; ഇന്ത്യയോട് ഇറാന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam