
ദില്ലി: രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്ളിക് ദിനം ആഘോഷിക്കാനിരിക്കെ ദില്ലി ഉൾപ്പടെയുള്ള നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്കിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ റിപ്പബ്ളിക് ദിന പരേഡ് നടക്കുന്നത്. പരേഡിൽ പങ്കെടുക്കുന്ന സേന ടീമുകളിലെ അംഗങ്ങളുടെ എണ്ണം 146 ൽ നിന്ന് 99 ആയി കുറച്ചിട്ടുണ്ട്. 21 നിശ്ചലദൃശങ്ങളും പരേഡിലുണ്ടാകും.
വിജയ്ചൗക്കിൽ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ അവസാനിപ്പിക്കും. ഇത്തവണ വിഷിഷ്ടാതിഥിയും ഉണ്ടാവില്ല. ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഉച്ചകോടി ദില്ലിയിൽ നിശ്ചയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കി. ഉച്ചകോടി വിർച്ച്വലായി നടക്കും. റിപ്പബ്ളിക് ദിനത്തിനു മുന്നോടിയായുള്ള സൈനിക പൊലീസ് മെഡലുകളും പദ്മ അവാർഡുകളും ഇന്ന് പ്രഖ്യാപിക്കും.
ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കുകയോ നിലത്തറിയുകയോ ചെയ്യരുത്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതേസമയം റിപ്പബ്ലിക് ദിനത്തിൽ പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളിൽ ഉപയോഗിക്കുന്ന കടലാസ് നിർമ്മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം, ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രം
'ഇന്ത്യൻ ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ദേശീയപതാക ബഹുമാനം അർഹിക്കുന്നു. ദേശീയ പതാകയോട് സാർവത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യ ചെയ്യുന്നതി്‍ ബാധകമായ നിയമങ്ങൾ, കീഴ്വഴക്കങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട് ആളുകളും സർക്കാർ സംഘടനകളും ഏജൻസികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ട്.' ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു.
'ഇന്ത്യയുടെ ഫ്ലാഗ് കോഡ് അനുസരിച്ച്, പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളുടെ അവസരങ്ങളിൽ, കടലാസ് കൊണ്ട് നിർമ്മിച്ച പതാകകൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അവ ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.' പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി അത്തരം പതാകകൾ നീക്കംചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എല്ലാ സർക്കാർ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam