
ദഹാനു: ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് മുന്നെ കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിയപ്പോള്‍ ഹാര്‍ബറില്‍ കയറ്റാന്‍ അനുവദിച്ചില്ല. രാജ്യത്ത് കൊറോണ വൈറസ് പിടിപെട്ട് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ മത്സ്യബന്ധനത്തിന് പോയവരെയാണ് തിരികെയെത്തിയപ്പോള്‍ കരയിലേക്ക് കയറാന്‍ അനുവദിക്കാഞ്ഞത്. ഗുജറാത്തിലെ രണ്ട് തുറമുഖങ്ങളിലാണ് നൂറിലേറെ മത്സ്യത്തൊഴിലാളികള്‍ അവഗണന നേരിട്ടത്.
ഗുജറാത്തിലെ നർഗോളിൽ ആണ് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ആദ്യമെത്തിയത്. എന്നാല്‍ വൈറസ് വ്യാപനം ഭയന്ന ജനങ്ങള്‍ ഇവരെ ഹാര്‍ബറില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗുജറാത്തിലെ മറ്റൊരു തുറമുഖമായ ഉമ്പർഗാവിലേക്ക് മത്സ്യത്തൊഴിലാളികള്‍ എത്തി. എന്നാല്‍ ഇവിടെ പാലത്തില്‍ നിന്നും കല്ലുകളെറിഞ്ഞ് നാട്ടുകാര്‍ ഇവരെ ഓടിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒടുവില്‍ 135 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മഹാരാഷ്ട്രയിലെ ദഹാനുവിൽ എത്തിയാണ് മത്യത്തൊഴിലാളികള്‍ കരപറ്റിയത്. ഏകദേശം 30 ദിവസങ്ങള്‍ കടലില്‍ കഴിഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ തിരികെ എത്തിയത്. രണ്ട് ബോട്ടുകളിലായി വന്ന മത്സ്യത്തൊഴിലാളികളെ മഹാരാഷ്ട്രയിലെ കൊവിഡ് നിരീക്ഷണ സെല്ലിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
വലിയ സമ്മര്‍ദ്ദമാണ് തങ്ങള്‍ അനുഭവിച്ചതെന്നും ഗുജറാത്തിലെ അനുഭവം വളരെയധികം പേടിപ്പെടുത്തിയെന്നും മത്സ്യത്തൊഴിലാളിയായ ദുര്‍ഗേഷ് മങ്കര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ ഭക്ഷണം ബോട്ടിലുണ്ടായിരുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും ദുര്‍ഗേഷ് മങ്കര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam