തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ!

Published : Jul 01, 2026, 02:40 PM IST
Dead body of Indian Sailor died in venezuela brought back without internal organs

Synopsis

വെനസ്വേലയിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ നാവികന്റെ മൃതദേഹം ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത നിലയിൽ നാട്ടിലെത്തിച്ചു. തലകറങ്ങി വീണ് ഹൃദയാഘാതം സംഭവിച്ചുവെന്ന കമ്പനിയുടെ വാദം തള്ളി, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും നാവികരുടെ സംഘടനയും രംഗത്തെത്തി.

ദില്ലി: വെനസ്വേലയിൽ വെച്ച് മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്റെ (33) മൃതദേഹമാണ് തലച്ചോറും ഹൃദയവും ശ്വാസകോശവുമടക്കമുള്ള അവയവങ്ങൾ ഒന്നുമില്ലാത്ത നിലയിൽ നാട്ടിലെത്തിച്ചത്. സംഭവത്തിൽ വൻ ദുരൂഹത ആരോപിച്ച് നാവികന്റെ കുടുംബവും ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ് ഇന്ത്യയും രംഗത്തെത്തി.

മെയ് മാസത്തിലാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ രാകേഷ് ചൗഹാൻ വെനസ്വേലയിൽ വെച്ച് മരിച്ചത്. തലകറങ്ങി വീണതിനെ തുടർന്നുണ്ടായ പരിക്കാണെന്നും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ മരണം നടന്ന് ഒരു മാസത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിദേശത്ത് പോസ്റ്റ്‌മോർട്ടം നടത്തിയ വിവരം കമ്പനി മറച്ചുവെച്ചതിനെ തുടർന്ന് സംശയം തോന്നിയ കുടുംബം ഡിയോറിയ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവോടെ ഇന്ത്യയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് രാകേഷിന്റെ തലച്ചോറ്, ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ, പ്ലീഹ, അണ്ണാക്ക്, പിത്തസഞ്ചി, കുടലുകൾ എന്നിവയെല്ലാം പൂർണ്ണമായും നീക്കം ചെയ്തതായി കണ്ടെത്തിയത്.

ആന്തരികാവയവങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ മരണകാരണം വ്യക്തമാക്കുന്ന ഫോറൻസിക് പരിശോധന പോലും നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. കൂടാതെ കഴുത്ത് മുതൽ അടിവയർ വരെയും ഇരു ചെവികൾക്ക് കുറുകെ ഉൾപ്പെടെ ശരീരത്തിൽ 22 ഓളം വലിയ തുന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ അനുമതിയില്ലാതെ എന്തിനാണ് അവയവങ്ങൾ മാറ്റിയതെന്നും ഔദ്യോഗിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്തുകൊണ്ട് കൈമാറിയില്ലെന്നും ചോദിച്ച് നാവികരുടെ സംഘടന രംഗത്തെത്തി. മരണ സർട്ടിഫിക്കറ്റിലെ ഒപ്പുകളിലും ജോലി ചെയ്ത കപ്പലിന്റെ വിവരങ്ങളിലും വലിയ തിരിമറികൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വലിയ ഒത്തുകളി നടന്നിട്ടുണ്ടെന്നും സംഘടന ആരോപിക്കുന്നു. സംഭവത്തിൽ വെനസ്വേലയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും മരണത്തിൽ സമഗ്രമായ അന്വേഷണവും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണത് 220 അടി ആഴമുള്ള കുഴൽക്കിണറിൽ, 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; നാലുവയസ്സുകാരന് ദാരുണാന്ത്യം
തമിഴ്നാട്ടിൽ അസാധാരണ നടപടി, വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് 3 പേരെ അറസ്റ്റ് ചെയ്തു; സെന്തിൽ ബാലാജിക്കും ഡ‍ിഎംകെയ്ക്കും കുരുക്ക്