
ദില്ലി: ഈ വർഷത്തെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഐഐടി ബോംബെ അടക്കം 45 ഇന്ത്യൻ യൂണിവേഴ്‌സിറ്റികൾ റാങ്കിംഗിൽ ഇടം നേടി. വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യൻ സർവകലാശാലകൾ ഇന്ന് ലോകോത്തര നിലവാരത്തിലാണെന്നും, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിമറിച്ചുവെന്നും മന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
നമ്മുടെ യുവാക്കളെ ശാക്തീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ആരംഭിക്കുന്നത് വിദ്യാഭ്യാസ രംഗത്തെയും സർവ്വകലാശാലകളുടേയും നവീകരണത്തോടെയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിന്റെ ഏറ്റവും പുതിയ പട്ടികയിൽ ലോകത്തിലെ മികച്ച 150 സർവ്വകലാശാലകളിൽ ഐഐടി ബോംബെ അടക്കം 45 ഇന്ത്യൻ യൂണിവേഴ്‌സിറ്റികളാണ് ഇടം നേടിയത്. ഇത്തവണത്തെ റാങ്കിങ്ങിൽ 149-മത് സ്ഥാനമാണ് ഐഐടി ബോംബെയ്ക്ക്. കഴിഞ്ഞ വർഷം ഐഐടി ബോംബെ 172-ാം സ്ഥാനത്തായിരുന്നു.
ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് പട്ടിക പുറത്ത് വിട്ടത്. പട്ടികയിൽ 2,900 സ്ഥാപനങ്ങളെ റാങ്ക് ചെയ്തിട്ടുണ്ടെന്നും 45 ഇന്ത്യൻ സർവകലാശാലകൾ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാം റാങ്കാണ് ഐഐടി ബോംബെയ്ക്കുള്ളത്. 100-ൽ 51.7 സ്കോർ നേടിയാണ് ഐഐടി ബോംബെ ക്യുഎസ് റാങ്കിംഗിൽ ആദ്യ 150-ൽ ഇടം നേടുന്നത്.
Read More : ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി തേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam