
ദില്ലി: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് തുറന്നടിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ വാഗ്ദാനം ചര്‍ച്ചയായെന്നാണ് ജയശങ്കര്‍ അറിയിച്ചത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചർച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കർ പോംപിയോയെ അറിയിച്ചു.
ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ജയശങ്കര്‍ നടത്തിയത്.
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ നരേന്ദ്രമോദി തന്നോട് സഹായം ആവശ്യപ്പെട്ടെന്ന ട്രംപിന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പാര്‍ലമെന്‍റിലുള്‍പ്പടെ ഇത് പ്രതിഷേധത്തിനിടയാക്കി. ട്രംപ് സ്വമേധയാ സഹായവാഗ്ദാനം നല്‍കിയതാണെന്ന വിശദീകരണമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അന്നുണ്ടായത്. ഇതിനുശേഷവും താന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് വീണ്ടും പ്രസ്താവന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam