
ദില്ലി: യാത്രാ പ്രതിസന്ധിയിൽ ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് കമ്പനി സിഇഒ പീറ്റർ എൽബേഴ്സന് നിദേശം നല്‍കി. കമ്പനി മേധാവി തന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ല. യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡിജിസിഎയും സിവിൽ വ്യോമയാന വകുപ്പും വിമർശനം നേരിടുന്നതിനിടെയാണ് ഇന്നലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേസമയം രാജ്യത്തെ വിവധ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. ഇന്ന് രാത്രി എട്ടുമണിയോടെ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന് മന്ത്രാലയം നിർദേശം നൽകിയതിന് പിന്നാലെ ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാളെയോടെ ബാഗേജുകളും എത്തിച്ചു നൽകമമെന്നാണ് നിർദ്ദേശം. സർവീസുകൾ സാധാരണനിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇന്നും റെയിവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam