
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്‍റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 35 ആയി, ഒരാളെ ഇനിയും കണ്ടെത്താനായില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാമനവമി ആഘോഷങ്ങൾക്കിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികൾ ആരാഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ നേതൃത്വം നൽകുന്നുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്‍ഡോറിലെ പട്ടാല്‍ നഗറിലുള്ള ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലാണ് ദാരുണമായ ദുരന്തം ഉണ്ടായത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. തിരക്ക് കൂടിയതോടെ മൂടിയിട്ട കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങി. ഇതോടെ കിണറ്‍ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചിട്ടുണ്ട്.
Read More : കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേ, ബിജെപിയും കോണ്‍ഗ്രസും നേടുന്ന സീറ്റ് ഇങ്ങനെ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam