പേയ്മെന്‍റ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് വ്യക്തമാകുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക് 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ നൽകുക
ദില്ലി: രാജ്യത്തെ ശത കോടീശ്വരനായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ നൽകിയതായി റിപ്പോർട്ട്. ടൈംസ് നൗവും ബിസിനസ് സ്റ്റാൻഡേർഡുമടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ വെറുതെയുള്ള സുരക്ഷയായിരിക്കില്ല സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ( സി ആർ പി എഫ് ) കമാൻഡോകൾ അദാനിക്ക് നൽകുയെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നത്. പേയ്മെന്‍റ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് വ്യക്തമാകുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക് 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ നൽകുക.
വിഴിഞ്ഞം തുറമുഖ സമരം; കരയും കടലും തടയാന്‍ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും
കേന്ദ്ര സുരക്ഷാ ഏജൻസികൾ തയാറാക്കിയ ഭീഷണി സംബന്ധിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉടൻ തന്നെ അദാനിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി ആർ പി എഫ് വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോൾ തന്നെ സജ്ജമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സി ആർ പി എഫ് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 2013 - ൽ യു പി എ സർക്കാരാണ് മുകേഷ് അംബാനിക്ക് സി ആർ പി എഫ് 'ഇസഡ്' കാറ്റഗറി വി ഐ പി സുരക്ഷ ഏർപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ നീത അംബാനിക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.