INS VELA: ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കൂട്ടാൻ ഐഎൻഎസ് വേല

By Web TeamFirst Published Nov 25, 2021, 2:56 PM IST
Highlights

ജലോപരിതലത്തിലും കടലിന്‍റെ ആഴങ്ങളിലും ഒരേ പോലെ ആക്രമണം നടത്താൻ കഴിയുന്ന സ്കോർപിയൻ ക്ലാസ് മുങ്ങി കപ്പലാണ് വേല. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്‍റെ സാന്നിധ്യത്തിൽ ഐഎൻഎസ് വേല രാജ്യത്തിന് സമർപ്പിച്ചു.

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ(Indian Navy) കരുത്ത് കൂട്ടി മുങ്ങികപ്പൽ (submarine) ഐഎൻഎസ് വേല(INS VELA) രാജ്യത്തിന് സമർപ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ഡിസിഎൻഎസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആറ് സ്‌കോര്‍പിയൻ ക്ലാസ് മുങ്ങികപ്പലുകളിൽ നാലാമത്തേതാണ് വേല. മുംബൈ ഡോക് യാർഡിലാണ് ചടങ്ങുകൾ നടന്നത്

ജലോപരിതലത്തിലും കടലിന്‍റെ ആഴങ്ങളിലും ഒരേ പോലെ ആക്രമണം നടത്താൻ കഴിയുന്ന സ്കോർപിയൻ ക്ലാസ് മുങ്ങി കപ്പലാണ് വേല. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗിന്‍റെ സാന്നിധ്യത്തിൽ ഐഎൻഎസ് വേല രാജ്യത്തിന് സമർപ്പിച്ചു. വേലയെന്ന പേരിന് പിന്നിൽ ഒരു വലിയ പാരമ്പര്യമുണ്ട്. 37 വർഷത്തെ സേവനം അവസാനിപ്പിച്ച് ഐഎൻഎസ് വേലയെന്ന മുൻഗാമിയെ ഡീ കമ്മീഷൻ ചെയ്തത് 2010ലാണ്. ഇതേ പേരിൽ പുതിയ മുങ്ങിക്കപ്പലെത്തുമ്പോൾ അത് ഇരട്ടിമികവോടെയെന്ന് സേന അവകാശപ്പെടുന്നു. 

അത്യാധുനിക ടോർപിഡോ മിസൈലുകളും, റഡാറുകളുമാണ് പുതിയ ഐഎൻഎസ് വേലയിലുള്ളത്. ഒപ്പം ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മൈനുകള്‍ ഉപയോഗിച്ച തകർക്കാനും ശേഷിയുമുണ്ട്. മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യു ആണ് വേലയെ നയിക്കുക. ഫ്രഞ്ച് കമ്പനിയുമായുള്ള കരാർ പ്രകാരമുള്ള ആദ്യ മുങ്ങിക്കപ്പലായ ഐഎന്‍എസ് കല്‍വാരി 2018ലാണ് നാവികസേനയുടെ ഭാഗമായത്. 2019 സെപ്റ്റംബറിൽ ഐഎൻഎസ് ഖണ്ഡേരിയും കമ്മിഷൻ ചെയ്തു. മൂന്നാമത്തെ കപ്പലായ ഐ‌എൻ‌എസ് കരഞ്ച് ഈ വർഷം മാർച്ച് പത്തിനും കമ്മിഷൻ ചെയ്തിരുന്നു. ഇനി രണ്ട് മുങ്ങി കപ്പൽ കൂടി ഇതേ ശ്രേണിയിൽ വരാനിരിക്കുന്നുണ്ട്.

click me!