
വിശാഖപട്ടണം: റുഷികൊണ്ട പാലസിന്‍റെ ആകാശ ദൃശ്യങ്ങളും അകത്തെ ദൃശ്യങ്ങളും ആന്ധ്ര സർക്കാർ പുറത്തുവിട്ടു. ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൂറിസം പ്രോജക്ടെന്ന നിലയിൽ റുഷികൊണ്ട പാലസ് നിർമാണം തുടങ്ങുന്നത്. പിന്നീടത് ജഗൻ മോഹന്‍റെ വസതിയും പ്രമുഖർ വന്നാൽ താമസിക്കാൻ സൗകര്യമുള്ള ഇടവുമാക്കി മാറ്റി. റുഷികൊണ്ടയുടെ പേരിൽ ജഗൻമോഹൻ റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു. ജഗൻ 'ആന്ധ്ര എസ്കോബാർ' ആണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
450 കോടി രൂപ ചെലവിട്ട് വിശാഖപട്ടണത്ത് കടലോരത്താണ് റുഷികൊണ്ട കുന്നിൽ അത്യാഡംബര സൗധം പണി കഴിപ്പിച്ചത്. 400 കോടി രൂപയുണ്ടായിരുന്നെങ്കിൽ ഉത്തര ആന്ധ്രയിലെ കുടിവെള്ളപ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിഞ്ഞേനേയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ബാത്ത് ടബ്ബിന് മാത്രം 36 ലക്ഷമാണ് ചെലവ്. ഒരു അലമാരയുടെ വില 12 ലക്ഷം. കൊട്ടാരം മുഴുവൻ ഇറ്റാലിയൻ മാർബിളാണ്. 200 ആഡംബര വിളക്കുകളുണ്ട്. 12 കിടപ്പുമുറികൾ, 300 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയെല്ലാമാണ് മറ്റ് പ്രത്യേകതകൾ. വൈറ്റ് ഹൗസിലോ രാഷ്ട്രപതിഭവനിലോ പോലും ഇങ്ങനെയില്ലെന്ന് നായിഡു പറയുന്നു.
മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പമാണ് നായിഡു റുഷികൊണ്ടയിൽ എത്തിയത്. ബംഗ്ലാവിന്‍റെ നിർമാണ സമയത്ത് മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ആർക്കും ഈ പ്രദേശത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അന്ന് തനിക്കും കാണാൻ അനുമതി കിട്ടിയില്ലെന്ന് നായിഡു പറഞ്ഞു. ജനങ്ങളുടെ പണമാണ് നിരുത്തരവാദപരമായി ചെലവഴിക്കപ്പെട്ടത്. റുഷികൊണ്ട പാലസ് ജനങ്ങൾക്കായി തുറന്ന് കൊടുക്കണോ അതോ മറ്റേതെങ്കിലും ആവശ്യത്തിനുപയോഗിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. അതിനായി വിദഗ്ധോപദേശവും നിർദേശങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam