
ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്‍റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam