അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തണമെന്നാണ് പറഞ്ഞത്, എല്ലാം കാമുകിയുടെ വാക്കുകേട്ട് ചെയ്തു, സത്യമറിഞ്ഞത് ഇരുവരും അറസ്റ്റിലായപ്പോൾ

Published : Sep 27, 2025, 08:45 AM IST
SAMBHAL POLICE

Synopsis

സംബാലിൽ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതിയെയും ഇയാളെ പ്രേരിപ്പിച്ച യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ പ്രണയക്കെണിയിൽ വീണ യുവാവ്, പ്രതികാരത്തിനായി ആക്രമണം നടത്തുകയായിരുന്നു.  

 സംബാൽ: യുവതിയുടെ വാക്കുകേട്ട് അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ മുഖ്യപ്രതിയായ യുവാവും ഇയാളെ പ്രേരിപ്പിച്ച യുവതിയും അറസ്റ്റിൽ. പോലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷമാണ് മുഖ്യപ്രതി പിടിയിലായത്. നിഷു തിവാരി (30), കൂട്ടുപ്രതിയെ ജഹാൻവി എന്ന അർച്ചന എന്നിവരാണ് പോലീസ് പിടിയിലായത്.

സെപ്റ്റംബർ 23-നാണ് നഖാസ പോലീസ് സ്റ്റേഷൻ പരിധിയിൽ 22 വയസ്സുള്ള അധ്യാപിക സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദേഹ്പ ഗ്രാമത്തിന് സമീപം ആസിഡ് ആക്രമണത്തിന് ഇരയായത്. സ്‌കൂട്ടറിൽ എത്തിയ നിഷു തിവാരി ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ അധ്യാപികക്ക് 20 മുതൽ 30 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക അപകടനില തരണം ചെയ്തതായി എസ്.പി. കൃഷ്ണകുമാർ അറിയിച്ചു.

പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ച രാത്രി കല്യാൺപൂർ ഗ്രാമത്തിന് സമീപം വെച്ച് നഖാസ പോലീസ് നിഷുവിനെ തടഞ്ഞപ്പോൾ ഇയാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. പൊലീസ് തിരികെ വെടിവെച്ചതോടെ നിഷുവിന്റെ രണ്ട് കാലുകളിലും വെടിയേറ്റു. തുടർന്ന് നിഷുവിനെ അറസ്റ്റ് ചെയ്യുകയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും രണ്ട് കാട്രിഡ്ജുകളും ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു.

പ്രതികാരത്തിനായി കെണിയൊരുക്കിയ ഇരട്ടവേഷം

പ്രതിയായ നിഷുവിൻ്റെ മൊഴി കേട്ട് പൊലീസ് ഞെട്ടി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതി, മുൻകൈ എടുത്ത് അതിവേഗം നിഷുവുമായി പ്രണയത്തിലായി. "ഡോ. അർച്ചന" എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ യുവതി തൻ്റെ സഹോദരി ജഹാൻവിക്ക് ഒരു സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നെന്നും എന്നാൽ അയാൾ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും നിഷുവിനോട് പറഞ്ഞു. സൈനികൻ്റെ യഥാർത്ഥ പ്രതിശ്രുതവധുവായ അധ്യാപികയോട് പ്രതികാരം ചെയ്യാൻ അർച്ചന നിഷുവിനെ പ്രേരിപ്പിക്കുകയായിരുന്നു. മുൻപ് കെമിസ്റ്റായി ജോലി ചെയ്തിരുന്ന നിഷു ആസിഡ് വാങ്ങുകയും ആക്രമണം നടത്തുകയും ചെയ്തു.

ഞെട്ടിക്കുന്ന വഴിത്തിരിവ്

എന്നാൽ കൂടുതൽ അന്വേഷണത്തിൽ, ജഹാൻവിയും 'ഡോ. അർച്ചന'യും ഒരേ വ്യക്തിയാണെന്ന് പൊലീസ് കണ്ടെത്തി. നിഷുവിനെ കബളിപ്പിക്കാനായി യുവതി ഒന്നിലധികം ഓൺലൈൻ ഐഡികൾ സൃഷ്ടിക്കുകയായിരുന്നു. മൂന്ന് കുട്ടികളുള്ള യുവതി വിവാഹിതയാണെന്നും പോലീസ് പറഞ്ഞു. തൻ്റെ കബളിപ്പിക്കൽ എളുപ്പമാക്കാൻ വേണ്ടി യുവതി മുഖത്തെ മറുകുപോലും നീക്കം ചെയ്തിരുന്നു. നേരത്തെ ഭർത്താവിന് ഉറക്കഗുളിക നൽകിയ ശേഷം ഇവർ നിഷുവിനൊപ്പം ഒളിച്ചോടിയിരുന്നതായും പോലീസ് പറഞ്ഞു. നിലവിൽ നിഷുവിനെയും ജഹാൻവിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'